Saturday, September 29, 2012

തനിയെ.....

!!!ആള്‍ക്കൂട്ടത്തില്‍ തനിയെ!!!



Wednesday, September 26, 2012

മടങ്ങുക നീ.. എന്നില്‍ നിന്നും...

നീ കളഞ്ഞിട്ടു പോയ വാക്കുകള്‍... ചിന്തകളില്‍ ഒരു നോവായ്‌ പെയ്തിറങ്ങുമ്പോള്‍ ഉറങ്ങുവതെങ്ങനെ ഞാന്‍? ഒരിളം കാറ്റായ് നീ വീശിയകന്നപ്പോള്‍ അതില്‍ അണയാന്‍ വെമ്പിയതെന്‍ ജീവനാളമായിരുന്നു... കാതോര്‍ത്ത സ്വരങ്ങളില്‍ തേങ്ങലുകള്‍ മാത്രം... വിറയാര്‍ന്ന ചുണ്ടുകളാല്‍ നീ പറഞ്ഞതെല്ലാം എന്നോടുള്ള സ്നേഹമായിരുന്നു... നനവാര്‍ന്ന മിഴികളില്‍ പ്രതീക്ഷകളായിരുന്നു.... എന്നിട്ടും ഇന്നും... എന്നും നിന്‍റെ വാക്കുകള്‍ക്കൊടുവില്‍, എന്‍റെ ഏകാന്തതയില്‍ ഞാനെന്നെ തന്നെ ശപിക്കുകയായിരുന്നു... നിന്‍റെ നല്ല നിമിഷങ്ങളെ നഷ്ടപ്പെടുത്തിയതോര്‍ത്ത് ഉരുകുകയായിരുന്നു.. നിന്‍റെ കണ്ണുനീരിനു പകരം നല്‍കുവാന്‍ ഒരാശ്വാസവാക്കുപോലും സ്വന്തമായില്ലാതെ ഞാന്‍.. വെറുതെ.. എന്നും നിനക്ക് ദുഃഖങ്ങള്‍ മാത്രം നല്‍കുക എന്നത് എന്‍റെ വിധിയായിരിക്കും!! സ്വയമറിഞ്ഞു നീ വിടവാങ്ങുക.. ഒരു യാത്ര പറച്ചില്‍ ഇല്ലാതെ നീ മടങ്ങുക.. നിന്നോട് വിട പറയാന്‍ എനിക്ക് വയ്യ... നിനക്കായി സന്തോഷത്തിന്‍റെ വലിയൊരു ലോകം കാത്തു നില്‍ക്കുന്നു.. എന്നിലൊതുങ്ങി നീ ശ്വാസം മുട്ടുന്നത് കാണാന്‍ എനിക്ക് വയ്യ... വയ്യ ഇനിയും നിന്നെ എന്നില്‍ തടഞ്ഞു വയ്ക്കാന്‍... അടരുന്നതിന്‍റെയും അടര്‍ത്തപ്പെടുന്നതിന്‍റെയും വേദന കാലം മായ്ക്കട്ടെ!! മനസ്സുകള്‍ക്ക് വിലകല്‍പ്പിക്കാത്ത എന്‍റെയും നിന്‍റെയും ലോകം നമ്മളില്‍ മാത്രം ഒതുങ്ങട്ടെ.. ആ ലോകത്തെ നമുക്ക് നമ്മുടെ മനസ്സില്‍ മാത്രം തളച്ചിടാം, മറ്റാര്‍ക്കും നല്‍കാതെ...

Friday, September 21, 2012

യാത്ര...

ജന്മ ബന്ധങ്ങളേ നിങ്ങള്‍ക്ക് വിട
കര്‍മബന്ധങ്ങളേ കൂട്ടില്ല നിങ്ങളെ

യാത്രപറയും നേരങ്ങളില്‍
ശുഭയാത്ര വേണ്ടെനിക്കാരില്‍ നിന്നും
ഒരു ചിരി പോലും നിനക്കില്ല ഞാന്‍
കരച്ചിലില്ലെന്നെനിക്കെന്നേയറിയാം

ഇനി യാത്ര, നിതാന്തമായ യാത്ര
ലക്ഷ്യമേതെന്നോ കര്‍മ്മമെന്തെന്നോ
അറിയാത്ത യാത്ര...

ഒഴുകുന്ന പുഴയന്നറിഞ്ഞിരുന്നോ
തന്‍റെ ലക്ഷ്യം കടലായിരുന്നെന്നു
വീശുന്ന കാറ്ററിഞ്ഞിരുന്നോ
തിരകള്‍ക്ക് കൂട്ടായിരിക്കണമെന്നു

ഇല്ലെന്നിരിക്കില്‍ ഞാനെന്തിനറിയുന്നു
എങ്ങോട്ട് പോകണം എന്ത് നേടണമെന്ന്..
എന്‍റെ ലക്ഷ്യങ്ങളെന്നേ കുറിക്കപ്പെട്ടു..
മാര്‍ഗ്ഗങ്ങള്‍ പലതാകിലും നേടുമൊരുനാള്‍

എങ്കിലും കൂട്ടായെനിക്ക് നീ വേണ്ട,
നിന്‍ നിഴല്‍ പോലുമെനിക്കന്ന്യം ..
എന്‍റെ യാത്രകളില്‍ എന്നും ഞാനൊറ്റയ്ക്ക്
ഇന്നും, ഇനിയെന്നും.. എന്നുമെന്നും..

വിട ചൊല്ലാന്‍ നിനക്കവകാശമില്ല
നീയെനിക്കാരുമായിരുന്നില്ല ഇന്നേവരെ
ഇനിയൊരിക്കലും നീയെനിക്കാരുമാകില്ല
ഈയൊരു ജന്മത്തിന്റെ പുറംതോടുകള്‍
ഇവിടെയുപേക്ഷിച്ച് ഞാനെന്നാത്മാവിനെ
തിരയട്ടെ, നഷ്ടപ്പെട്ടുവോയെന്തോ..!!

Wednesday, September 19, 2012

രാത്രി

പേടിയായിരുന്നെനിക്ക് നിന്നെ പണ്ട്
നിന്നിലൊരു നിഴലിളകുന്നത് കണ്ടാല്‍
നിലവിളിച്ചോടിയെന്നമ്മതന്‍  മടിയില്‍
കണ്ണടച്ചൊളിക്കുമായിരുന്നു ഞാനന്ന്..

ഇന്ന് നിന്നിലൊരു നിഴലായി ഞാനും
ഒപ്പം തന്നെ ചരിക്കുന്നു നിര്‍ഭയം!!
ഒരു തിരിവെട്ടത്തെക്കാളേറെ നിന്നെ
ഞാന്‍ പുണരുന്നു പൂര്‍ണ്ണതയ്ക്കായി

അനുജാ നിനക്കായി..

എന്തെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലേട്ടന്‍റെ
നെഞ്ചോട്‌ ചേര്‍ന്നുറങ്ങണമെന്നനുജന്‍
എന്താണീ ഹൃദയമെന്നോട് മന്ത്രിക്കു-
ന്നതെന്നറിയാമോയേട്ടനെന്നോട് ചൊല്ല്
അറിയില്ലുണ്ണീ അത് നിന്‍ പേര്‍ തന്നെയെ-
ന്നാകിലും ചൊല്ല് നീയെന്തേ കേള്‍പ്പൂ..
കേള്‍പ്പുഞാനിവിടെയെന്‍ കാതില്‍
സ്നേഹിപ്പു ഞാന്‍ നിന്നെ ഞാനായി..
കേട്ട് ഞാന്‍ തരളിതനായവനോട് ചോദിച്ചൂ
ഇതെന്നും നീയെന്നോട് പറയാറുള്ളതല്ലേ..
ഇതെന്നെ പഠിപ്പിച്ചോരമ്മതന്നുദരത്തില്‍
നിന്നെനിക്ക് മുന്നേ വന്ന നിന്‍ മനസ്സില്‍
ഇതല്ലാതൊന്നുമില്ലെന്നെനിക്കറിയാം
മറുപടി കുറിച്ചവനെന്‍ പ്രിയ സോദരന്‍..
തോഴനെന്‍ പ്രിയ മാനസന്‍..

മരുപ്പച്ച

കണ്ടു ഞാന്‍ നിന്നെ ദൂരെയാ പൂഴിപ്പരപ്പിനപ്പുറം
കണ്ണുകൊണ്ടളന്നു കാലുകളെ താക്കീത് ചെയ്തു...
കേള്‍ക്കാത്ത കാലുകള്‍ നടക്കാന്‍ തുടങ്ങി..
വറ്റിയ ചുണ്ടുകള്‍ നോക്കി പരിതപിച്ചു സൂര്യന്‍..
കണ്ണുകള്‍ പറഞ്ഞ ദൂരം കഴിഞ്ഞു...
കാലുകള്‍ കുഴഞ്ഞു... കലഹിക്കാനൊരുങ്ങി...
നിറം മങ്ങി കണ്ണുകള്‍ക്കും... മനസ്സിനും..
കലഹിക്കാന്‍ ശേഷിയില്ലാതീ മണ്ണില്‍ മണ്ണായി മാറി ഞാനും..

ഭ്രാന്തന്‍

നോവുമിടനെഞ്ചില്‍ ചുടുലോഹത്തിന്‍
കൂര്‍ത്ത മുനയാല്‍ നിന്‍ പേര്‍ കോറിയിടുമ്പോഴും
ചിരിച്ചു ഞാന്‍ ഭ്രാന്തനെപ്പോല്‍...
ചിതറിയ മാനസം കൂട്ടിച്ചേര്‍ത്തു വച്ചതില്‍
നിന്‍റെ രൂപം കണ്ടാര്‍ത്ത് ചിരിക്കുന്നു ഞാന്‍
വീണ്ടും ഭ്രാന്തനെപ്പോല്‍..
അകലെ നിന്നെന്നെ പുച്ഛിച്ച് നീ ചിരിക്കുമ്പോഴും
ഒരുമിച്ചു ചിരിച്ചു ഞാന്‍ വെറും
വിഡ്ഢിയാം ഭ്രാന്തനെപ്പോല്‍

Tuesday, September 18, 2012

ദുഃഖം

ഓര്‍ത്തോര്‍ത്തിരിക്കുരുതെന്നു പറഞ്ഞാരോ
ഓര്‍ത്തുകൊണ്ടേയിരിക്കുമെന്നു മനസ്സും..
എത്ര ചെറുതെങ്കിലുമീ ദുഃഖമെനിക്ക്
സ്വന്തമെങ്കില്‍ എത്ര വലുതെന്നു നീ നോക്കിയേ..

പ്രണയം

അറിയാതെ വന്നു നീയരികില്‍
പറയാതെ പുണര്‍ന്നൂ നീയെന്‍ മാനസം.
പിന്നറിയാന്‍ ശ്രമിച്ചൂ നിന്നെ ഞാന്‍..
അറിഞ്ഞു തുടങ്ങിയപ്പോള്‍
എങ്ങു പോയി നീ...

വിജയം

നേടിയതൊന്നും പോരെന്നോര്‍ത്തു
പായുന്നെല്ലാരും കൂടെ ഞാനും..
മുട്ടിടിച്ച് വീണു മുടന്ത് വന്നിട്ടും
ഹാ..! ഞാനെഴുന്നേറ്റോടുന്നു വീണ്ടും..
കീറത്തുണിയുടുത്തൊരാ ഭിക്ഷാംദേഹിതന്‍
നെഞ്ചിലൊരു കഠാര കുത്തിയിറക്കി-
യാദ്യമാ പാത്രത്തില്‍ നിന്നും ചിതറിയ
തുട്ടുകളെടുത്തു ചിരിക്കുന്നു ഞാന്‍
വിജയിയെപ്പോലെ..

നിലാവ്

നിന്‍ പാല്‍ചിരി, നിലാവ് പൊഴിയുന്ന പോലെന്നമ്മ
ഓര്‍മ്മയുറക്കാത്ത ശൈശവത്തില്‍..
കണ്ണിനു കുളിര്‍മ്മയായിരുന്നു ബാല്യത്തില്‍
മനസ്സില്‍ കവിത വിരിയിക്കുമായിരുന്നു കൗമാരത്തില്‍
പൂര്‍ണ്ണമായിരുന്നു യൗവ്വനത്തില്‍...
ഇന്നീ വാര്‍ദ്ധക്യത്തില്‍ താഴെയീ ഓളപ്പരപ്പില്‍
ചിതറിക്കിടക്കുന്ന നീ തന്നെ എന്‍റെ മനസ്സ്

കാത്തിരിപ്പ്

ഏറെ ഞാനിരുന്നു, ഈ മണല്‍പ്പരപ്പില്‍ ഏകനായി
നീ വരുന്നതും കാത്ത്, നിന്‍റെ പദസ്വനം കാതോര്‍ത്ത്..
രാവുകള്‍,പകലുകള്‍ പലതും കഴിഞ്ഞു... കണ്ടില്ല
നിമിഷങ്ങളോട് ചോദിച്ചു സമയമെന്തായെന്നു...
വരുമെന്ന് പറഞ്ഞവള്‍ വന്നിരുന്നോന്നു...
സമയം ആയില്ല പോലും...!!
പിന്നെ തിരകളെ കാണിച്ചു പറഞ്ഞു എണ്ണിക്കോള്ളാന്‍
അവസാനത്തെ തിരയും തീരത്തെ പുല്‍കുമ്പോള്‍
അവള്‍ വരും എന്ന് പറഞ്ഞു...
ഇന്നും എണ്ണുന്നു ഞാന്‍....
സ്വന്തം പേരുകളറിയാത്ത സംഖ്യകളെന്നെ
കൗതുകത്തോടെ നോക്കുന്നിന്നും..
ആദ്യമായി പേര്‍ ചൊല്ലി വിളിച്ച
നീയെന്‍ താതനെന്നോരോ സംഖ്യയും..
മക്കളായി കൂട്ടായിരിക്കുന്നവരും
ഇന്നമ്മയെ തേടി...

സ്വാര്‍ത്ഥത

നിനക്ക് വേണ്ടി ഞാന്‍ ജീവിക്കുന്നു...
നിനക്ക് വേണ്ടി ഞാന്‍ കഷ്ടപ്പെടുന്നു...
നിനക്ക് വേണ്ടി ഞാന്‍ വിയര്‍പ്പൊഴുക്കുന്നൂ...
നീയില്ലാതെ എനിക്ക് ജീവിക്കാന്‍ വയ്യ..
എനിക്ക് ജീവിക്കാന്‍ വേണ്ടി
ഞാനിതെല്ലാം നിനക്ക് വേണ്ടി ചെയ്യുന്നൂ..
പറയൂ ഞാന്‍ സ്വാര്‍ത്ഥനല്ലല്ലോ...???

സമയം

വിലപ്പെട്ടതെന്നറിഞ്ഞു, ..
പക്ഷെ വിലകല്‍പ്പിച്ചില്ലൊരിക്കലും..
ഇന്ന് ഒരു ജന്മത്തിന്‍റെ ശക്തിയെടുത്ത് ഓടുന്നു
നിന്നോടോപ്പമെത്താന്‍... നീ കൂട്ടികൊണ്ടുപോയ
എന്‍റെ പ്രിയപ്പെട്ടതിനെയെല്ലാം സ്വന്തമാക്കാന്‍...
പക്ഷെ നിന്നോട് ജയിക്കാന്‍, നിന്നെ പിറകിലാക്കാന്‍
കാലമേ നിന്‍റെ കഴുത്തില്‍ ഞാനൊരു കയറു കൊരുക്കട്ടെ....
മറുതലം എന്‍റെ കഴുത്തിലും...

പൂവ്

ആദ്യമായിറുത്തത് നിനക്ക് നല്‍കാനായിരുന്നു...
പ്രണയത്തിന്‍ സ്മരണയ്ക്കായി
അന്നതിന്നു സുഗന്ധമായിരുന്നു...
പിന്നൊരിക്കലിറുത്തത് കോര്‍ക്കാനായിരുന്നു..
കോര്‍ത്ത് നിന്‍റെ പേര് ചൊല്ലി ദേവന്നു നല്‍കാനായി..
അന്നത് പവിത്രമായിരുന്നു തീര്‍ത്ഥജലം പോലെ..
ഒടുവിലിറുത്തത് എനിക്ക് വേണ്ടിയായിരുന്നു
മരിച്ച മനസ്സിന്‍റെ കുഴിമാടത്തില്‍ വയ്ക്കാനായി
അന്നതിന്നു ഗന്ധമോ നിറമോ കണ്ടില്ല..

നിഴല്‍

എന്നും കൂടെയുണ്ടാകും, തനിച്ചാക്കില്ലെന്നൊക്കെ പറഞ്ഞു...
പക്ഷെ ഇരുട്ടിയപ്പോള്‍ ഒന്നും പറയാതെ എന്നെ ഏകനാക്കി...
എങ്കിലും പുലരിയില്‍ വന്നു ദൂരെ നിന്നും മാപ്പ് പറഞ്ഞു
അടുത്തെത്താന്‍ ഉച്ചയോളം കാക്കേണ്ടിയും വന്നു..
സന്ധ്യയ്ക്ക് അസ്തമയച്ചുവപ്പില്‍ എന്‍റെ പിന്നിലൊളിച്ചു..
രാവില്‍ എന്നില്‍ നിന്നും... എന്നിട്ടും ഒരിക്കല്‍ പോലും
എനിക്ക് നിന്നോട് പിണങ്ങാനാവുന്നില്ലല്ലോ എന്‍റെ നിഴലേ..
എന്‍റെ മനസ്സും നീയുമൊരു പോലെ, ഇരുള്‍ പോലെ...

പരാജയം

ആദ്യത്തെ പരാജയം അമ്മയായിരുന്നു
തൊട്ടു പിന്നാലെ അച്ഛനും..
പിന്നെ സോദരര്‍... കാലം കഴിഞ്ഞപ്പോള്‍
ബന്ധുക്കള്‍.....  സ്നേഹിതര്‍...
അറിഞ്ഞവര്‍... അറിയാത്തവര്‍..
ഒടുവില്‍ ഇന്നിതാ നീയും....
നിനക്ക് മുന്നില്‍ എന്നും പരാജയപ്പെടാന്‍
മാത്രമേ സ്നേഹമേ ഞാന്‍ പഠിച്ചുള്ളൂ...

വെള്ളച്ചാട്ടം

ഉയരത്തില്‍ നിന്നും താഴേക്കു വീഴുമ്പോഴും
പാറക്കല്ലുകളില്‍ തട്ടി ചിന്നിച്ചിതറുംപോഴും
നുരഞ്ഞു പതയുമ്പോഴും.. ലക്ഷ്യം നീ മാത്രമായിരുന്നു..

മെഴുകുതിരി

ഉരുകിയുരുകി തീരുമ്പോഴും..
നിന്‍റെ കണ്ണുകള്‍ക്ക് തിളക്കം
നല്‍കുമെങ്കില്‍ എരിയാമിനിയും..
അവസാനത്തെ ആളലിലും
കൊതിച്ചത് നിന്‍റെ മുഖത്തെ
പ്രകാശം മായാതിരിക്കാനായിരുന്നു..
പക്ഷെ നിവൃത്തിയില്ലല്ലോ...

മഴപ്പാറ്റ

ഒരു മഴയ്ക്ക് മുന്നേ ജനിച്ച്,
മഴ നനഞ്ഞ്, നിര്‍വൃതിയടഞ്ഞു;
വിരഹത്തിനു കാത്തുനില്‍ക്കാതെ
അപ്പോഴേ തീരാമായിരുന്നു...
നീയായി ജനിച്ചിരുന്നെങ്കില്‍...

Monday, September 17, 2012

കാലമേ നിനക്ക് നന്ദി..

പലപ്പോഴായി പലരും പറഞ്ഞു തന്നെങ്കിലും അപ്പോഴൊന്നും കേള്‍ക്കാതെ, വകവയ്ക്കാതെ പോയവ...
പിന്നെ പലപ്പോഴായി സ്വയം അറിഞ്ഞു പഠിച്ചവ....
ഇതില്‍ പലതും നിങ്ങള്‍ക്കും അറിയുന്നവ...
  1. സന്തോഷിക്കുമ്പോള്‍ മതിമറന്നു സന്തോഷിക്കാതിരിക്കുക, ദുഃഖിക്കുമ്പോഴും..
  2. ദുഃഖങ്ങള്‍ നിനക്ക് തന്നത് സന്തോഷം ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്തവന്‍റെ വേദന മനസ്സിലാക്കാന്‍ വേണ്ടി മാത്രം എന്ന് കരുതുക..
  3. ചെറിയ വേദനകളില്‍ നീ ദുഃഖിക്കുന്നുവെങ്കില്‍ ചെറിയ സന്തോഷങ്ങളെയും നീ മറക്കരുത്...
  4. നിന്‍റെ ചെറിയ വേദനകളെ നീ ഏറ്റവും വലിയ വേദനയായി കരുതുമ്പോള്‍, വലിയ വേദനയനുഭവിക്കുന്നവരാണ് നിന്നെ സാന്ത്വനിപ്പിക്കുന്നത് എന്നത് കണ്ടിട്ടും കാണാത്ത ഭാവം നടിക്കാതിരിക്കുക......
  5. എത്ര പ്രിയപ്പെട്ടതാണെങ്കിലും ഒരിക്കല്‍ നാശം സംഭവിക്കാത്തതായി ഒന്നുമില്ല ഈ ഭൂവില്‍, അതിര് കവിഞ്ഞ് അവയെ സ്നേഹിക്കാതിരിക്കുക..
  6. നീ സഹിക്കുന്ന ഒരു വേദന നിന്നെ സ്നേഹിക്കുന്ന ഒന്നില്‍ കൂടുതല്‍ പേരെ സന്തോഷിപ്പിക്കുമെങ്കില്‍ ആ വേദന സഹിക്കാന്‍ തയ്യാറാവുക...
  7. ചിരിക്കുമ്പോള്‍ ആത്മാര്‍ത്ഥമായി ചിരിക്കുക, അല്ലെങ്കില്‍ ചിരിക്കാതിരിക്കുക...
  8. പറയുന്ന വാക്കുകളെ കേള്‍ക്കുന്നവന്‍റെ സ്ഥാനത്ത് നിന്ന് ചിന്തിച്ചതിനു ശേഷം മാത്രം പറയുക...
  9. വിമര്‍ശിക്കുന്നതിനു മുന്നേ പ്രശംസിക്കേണ്ട സമയത്ത് പ്രശംസിച്ചോ എന്ന് സ്വയം ചോദിക്കുക, ഇല്ലെന്നാണ് ഉത്തരമെങ്കില്‍ വിമര്‍ശിക്കാതിരിക്കുക...
  10. ക്ഷമിക്കാന്‍ പഠിക്കുക..
ഇനിയും പറയാതെ വിട്ടുപോയവയുണ്ട്, ഇനിയും പഠിക്കാന്‍ ബാക്കിയുള്ളവയുമുണ്ട്....
പൂരിപ്പിച്ചോളൂട്ടോ....

Sunday, September 16, 2012

നീ... ഞാന്‍...

മഞ്ഞു മൂടിയ ഈ വഴിത്താരയിലെവിടെയോ നീയുണ്ട്, ഞാനുണ്ട്, നമ്മുടെ സ്നേഹമുണ്ട്, കാത്തിരിപ്പിന്‍ വിരഹമുണ്ട്, വിരഹത്തിന്‍ നോവുണ്ട്, നോവിന്‍ മധുരമുണ്ട്...  ഇന്നും അറിയുന്നു നിന്‍റെ സാമീപ്യം, നിന്‍റെ നിശ്വാസം, അതിന്‍റെ ഗന്ധം, ഊഷ്മളത... പൊഴിഞ്ഞു വീണ ഇലകള്‍ക്ക് മുകളില്‍ നിന്‍റെ കാല്‍പ്പാടുകളുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു... എത്ര കാതമകലെയാണ് നീയെന്ന്‍ എനിക്ക് നിശ്ചയമില്ല... എന്നിട്ടും അറിയുന്നു നീയെന്‍റെ ചാരത്ത്, നീളുന്ന എന്‍റെ നിഴല്‍ തീരുന്നത്രയും ദൂരത്ത് മാത്രം.. ആ മരങ്ങള്‍ക്കിടയിലെവിടെയോ നീ മറഞ്ഞു നില്‍ക്കുന്നുണ്ട്.. അതിലൊരു മരമായ്‌ ഞാനിന്നും നിന്നരികില്‍... വീശുന്ന കാറ്റിനു തണുപ്പ് പോരെന്നു നീ പറയുമ്പോഴും,  മഞ്ഞിന് കാഠിന്യം കൂടുമ്പോള്‍ പോലും നിനക്ക് എന്നെ കാണാം  എന്ന് ഞാന്‍ തിരിച്ചറിയുമ്പോഴും, നീളമേറിയേറി നിഴലുകള്‍ നിന്നെ  പിരിയുമ്പോഴും പിരിയാതെ ഞാന്‍ നിന്നരികില്‍ നീയറിയാതെയുണ്ടെന്നു നീ മന്ത്രിക്കുമ്പോഴും ഇവിടെയീ ലോകത്തില്‍ എനിക്ക് നഷ്ടപ്പെട്ടതിനെയെല്ലാം ഞാനിഷ്ടപ്പെടുന്നു ... ആ നഷ്ടങ്ങളെല്ലാം നിനക്ക് വേണ്ടി മാത്രമായിരുന്നില്ലേ... ഒന്നുചേര്‍ന്ന് ഒന്നായി തീര്‍ന്നു ഈ ജന്മം പൊഴിഞ്ഞു പോകുമ്പോഴും, വരും ജന്മത്തിലൊന്നായി വിടരാം നമുക്ക് ഒരു ഞെട്ടിലെ രണ്ടു പൂക്കളായി...

Monday, September 10, 2012

ഇതൊരു പോസ്റ്റെ അല്ല...

തീരത്തെ തഴുകിയുറക്കുന്ന തിരമാലകളുടെ സംഗീതം അമ്മയുടെ താരാട്ട് പോലെ കാതില്‍ മുഴങ്ങുമ്പോള്‍ ആ തോളത്തിരുന്നു ചുമലില്‍ തലവച്ച് ഇതാണെന്‍റെ ലോകം എന്ന് കരുതിയ ബാല്യം... ഇന്നും അത്രയും സുരക്ഷിതമായ മറ്റൊരിടം കണ്ടിട്ടില്ല... അമ്മയുടെ സ്നേഹം പോലെ  അലകളും താരാട്ട് പാടുന്നു...  ആ താരാട്ടില്‍ തീര്‍ച്ചയായും ദൈവത്തിന്‍റെ സാനിദ്ധ്യമുണ്ട്... മനസ്സില്‍ പോസിറ്റീവ് എനര്‍ജ്ജി തരുമെന്നത് സത്യം തന്നെ.... ദൂരെ നിന്നും ഇളംകാറ്റിന്‍റെ ഈണത്തോടൊപ്പം കരയെ പുല്‍കാനെത്തുന്ന അലകള്‍......  ആ സമാഗമത്തില്‍ നിറയുന്ന മനസ്സ് പറയാറില്ലേ... ഈ കാറ്റ് എന്‍റെ പ്രിയമുള്ളവനെയും തഴുകി വരുന്നതാണല്ലോന്ന്...
 
ആര്‍ത്തലച്ചു വരുമ്പോള്‍ ചിലപ്പോള്‍ പിന്നോട്ട് പോകാറുണ്ട്... മറ്റുചിലപ്പോള്‍ ആ കൈകളില്‍ ഭാരമില്ലാതെ കിടന്നു തൊട്ടിലാടാന്‍ കൊതിക്കാറുണ്ട്.. പിന്നില്‍ നിന്നും മതി മതി എന്നാരൊക്കെയോ വിളിച്ചു കൂവുമ്പോഴും മുന്നോട്ട് പോകാറുണ്ട്... അമ്മയുടെ മടിത്തട്ടിലല്ലേ...

ഏഴാം കടലിനും അക്കരെ നിന്ന് വരുന്നൊരു രാജകുമാരനെയും കാത്തിരിക്കുന്നൊരു രാജകുമാരി...ആ സ്വപ്നങ്ങളിലെ രാജകുമാരന്‍ എന്നും എത്താറുണ്ട്... സ്വകാര്യമോതാറുണ്ട്...  ഏതോ ഒരു പാട്ട് ഓര്‍മ്മവരുന്നല്ലോ....

വര്‍ണ്ണപ്പൊലിമ ആഭരണങ്ങളാക്കി നവവധു കണക്കെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സാഗരസൗന്ദര്യം കാണുന്നു ആ വാക്കുകളിലൂടെ...

ആര്‍ത്തലച്ചു വരുന്ന തിരമാലകളെ ഭയക്കേണ്ട തന്നെ..., അത്  രൗദ്രതയല്ല കടലിന് കരയോടുള്ള പ്രണയത്തിന്‍റെ തീവ്രതയാണ്... അന്ധമായ ആ പ്രണയത്തില്‍ നനയുമ്പോള്‍ അറിയാറുണ്ട് പ്രിയനോടുള്ള പ്രണയം ഇതിനേക്കാള്‍ തീവ്രമെന്ന്..... കേള്‍ക്കാറുണ്ട് ആ വാക്കുകള്‍.. അറിയാതെ പോയതല്ലോരിക്കലും.... നിശ്ശബ്ദമായ ഇരവുകളില്‍ ഒരു സ്നേഹപൂമൊട്ട് വിരിയുന്ന സംഗീതം കേള്‍ക്കാറുണ്ട്.... പുലരിയിലത് പുഞ്ചിരിച്ചു നില്‍ക്കുന്നത് കാണാറുണ്ട്... അകലെ നിന്നൊഴുകിയെത്തുന്ന ശബ്ദത്തില്‍ നിമിഷങ്ങള്‍ കൊണ്ട് ഒരു ജന്മത്തിന്‍റെ കാത്തിരിപ്പിന് നല്‍കുന്ന വിരാമത്തിന്‍റെ സാഫല്യം അറിയാറുണ്ട്... ഒരു മഴയായി നനയാറുണ്ട്.....

ആ കടലില്‍ തുഴ കയ്യിലേന്തി പ്രിയ തോഴിയോടൊപ്പം  കൂടെ വരുന്ന പ്രിയനെ കാണുന്നു.... പ്രണയത്തോടൊപ്പം ബാല്യത്തിന്‍റെ സുരക്ഷിതത്വവും സ്വന്തമാകട്ടെ...



Saturday, September 8, 2012

ജന്മാഷ്ടമിദിനാശംസകള്‍...



കൃഷ്ണാ, ഈ ജന്മാഷ്ടമി നാളില്‍ ഭക്തിയുടെയും, പ്രണയത്തിന്‍റെയും, വാത്സല്യത്തിന്‍റെയും അവതാരമായ ഭഗവന്‍റെ തൃപാദങ്ങളില്‍ സമര്‍പ്പിക്കട്ടെ ഞാനെന്‍റെ മാനസം..

പണ്ടെന്നോ  കേട്ട് ഇന്നും മനസ്സില്‍ മറയാത മറക്കാതെ എല്ലാ അഷ്ടമിരോഹിണി നാളിലും ഒരുവട്ടമെങ്കിലും മൂളാറുള്ള, കേള്‍ക്കാറുള്ള ഒരു ഗാനം..... നിങ്ങള്‍ക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതട്ടെ, യു ട്യൂബില്‍ തിരഞ്ഞപ്പോള്‍ ആ ഭക്തിഗാനം കിട്ടി.. ആ ലിങ്ക് നിങ്ങള്‍ക്കായി പങ്കിടട്ടെ..







ദ്വാപര യുഗത്തില്‍ പിറന്ന ദ്വാരകപാലകാ നിന്‍ മുന്നില്‍ എന്നും പ്രാര്‍ത്ഥനയോടെ...
വെണ്ണക്കള്ളാ... ഒരുരുള വെണ്ണ നിവേദ്യമായി നല്‍കട്ടെ ഞാനും..


ഒരുവട്ടമെങ്കിലും കണ്ണനെ മനസ്സില്‍ മകനായി, പതിയായി, സുഹൃത്തായി കണാത്തവരില്ല തന്നെ...

വൈകീട്ടത്തെ നയനമനോഹരമായ ശോഭായാത്രയില്‍ മനസ്സ് തുടിക്കുന്നു..

ഹൃദയത്തില്‍ മുരളീരവമുണരുന്ന ഈ വേളയില്‍,

പ്രിയമുള്ളവര്‍ക്കെല്ലാം ഭക്തിനിര്‍ഭരമായ ജന്മാഷ്ടമി ദിന ആശംസകള്‍....

Wednesday, September 5, 2012

ഒരു നൊമ്പരം...

കുഞ്ഞേ, ഓര്‍മ്മകള്‍ക്കപ്പുറമുള്ള ഒരു ജന്മത്തില്‍ നിന്‍റെ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള ആ പാല്‍പുഞ്ചിരി ഇന്നും ഞാന്‍ തേടാറുണ്ട്... നിന്‍റെ നിഷ്കളങ്കമായ ആ വലിയ കണ്ണുകളില്‍ നിന്‍റെ അമ്മദൈവത്തിന്‍റെ സ്നേഹസാന്നിധ്യം ഞാനറിയാറുണ്ട്‌... താലോലിക്കാന്‍ എന്തേ ഞാനന്ന് മറന്നൂ..? പിഞ്ചുകാലുകള്‍ വച്ച് നീയൊരിക്കല്‍ പിച്ച നടന്ന ആ പൂഴിപ്പരപ്പില്‍ ഞാനിന്നൊറ്റയ്ക്ക് നടന്നു വെറുതെ, കൂട്ടായി നിന്‍റെ ഓര്‍മ്മകള്‍ മാത്രമായിരുന്നു ഇന്ന്.   മൃദുവായ കൈവിരല്‍ തുമ്പുകള്‍ കൊണ്ടെന്‍റെ വിരലുകളില്‍ നീ സ്പര്‍ശിക്കുമ്പോള്‍ ഞാനന്നറിഞ്ഞ നിര്‍വൃതി ഇന്നെനിക്കന്ന്യം... ഓര്‍ക്കാറുണ്ട് ചിലപ്പോഴൊക്കെ നിന്നെ, മറ്റു പല ഓര്‍മ്മകളും ഏറെ നോവിക്കുമ്പോള്‍ കവിളു കാണിച്ച് അവിടെ നിന്‍റെ സ്നേഹം വാങ്ങിയ നിമിഷങ്ങളെ മനസ്സില്‍ താലോലിക്കും... ആരുമായിരുന്നില്ല നീയെനിക്ക് എന്നിട്ടും എന്‍റെ മനസ്സില്‍ ഇന്നും നീയെനിക്ക് ആരൊക്കെയോ....  നിസ്സഹായതയുടെ ഒക്കത്തിരുന്നു കുസൃതി കാട്ടി ചിരിക്കാറുള്ള നിന്‍റെ ശൈശവം ഇന്ന് ബാല്യമായി വിടരുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ആകുലതയാണ് കുഞ്ഞേ.. ഒന്നുമറിയാത്ത ഈ ശൈശവവും ബാല്യവും കഴിഞ്ഞ് തിരിച്ചറിവ് നേടുന്ന പ്രായത്തിലേക്കുള്ള നിന്‍റെ പ്രയാണത്തില്‍ ഭയമാണെനിക്ക്.. ദുഃഖങ്ങള്‍ മനസ്സിന്‍റെ മണിച്ചെപ്പില്‍ അടച്ചു വച്ച് മുഖത്ത് ചിരിയുടെ മാറാല പൊതിഞ്ഞ നിന്‍റെ അമ്മ, എന്‍റെ പ്രിയ കൂട്ടുകാരീ നിന്നോട് ഞാനെന്ത് പറയണം.. നിന്‍റെ മനസ്സുറപ്പിനു മുന്നില്‍ പലപ്പോഴും ഞാന്‍ ശൂന്യനായി പോയിട്ടുണ്ട്... "ഓര്‍മ്മകള്‍ നിന്നെ നോവിക്കുന്നില്ലേ സുഹൃത്തെ?" എന്ന് ചോദിക്കുമ്പോള്‍ ഒരു പുഞ്ചിരി തന്നു ഉണ്ടെന്നു തലകുലുക്കുമ്പോഴെങ്കിലും ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ പ്രതീക്ഷിച്ചു.. നിരാശയായിരുന്നു ഫലം.. "ആ നൊമ്പരങ്ങള്‍ പോലും കണ്ണുനീരായി ഒഴുക്കി കളയാന്‍ തയ്യാറല്ല" എന്ന് നീ പറയുമ്പോള്‍ ഞാനറിയുന്നു നീയേറെ വിലമതിക്കുന്ന നിന്‍റെ സ്നേഹത്തെ... ഒരു തുള്ളി കണ്ണുനീര്‍ കൊണ്ട് പോലും പ്രിയപ്പെട്ടവന്‍റെ ആത്മശാന്തി കളയാന്‍ ആഗ്രഹിക്കാത്ത നിന്നോട് എനിക്ക് തോന്നുന്ന വികാരത്തെ എങ്ങിനെ വര്‍ണ്ണിക്കണമെന്നെനിക്കറിയില്ല.. ഏത് മുജ്ജന്മ പാപത്തിന്‍റെ പേരിലായാലും, അല്ലെങ്കില്‍ ജീവിത പരീക്ഷണങ്ങളുടെ പേരിലായാലും നിനക്കീ വിധി തന്ന ദൈവങ്ങളെ എങ്ങിനെ ഞാന്‍ നമിക്കും..? എന്തിനും ഏതിനും നീ വിളിക്കാറുള്ള ആ ദൈവമല്ലേ ആരതിയും അനുഗ്രഹവുമില്ലാത്ത ഒരു വിവാഹം നിനക്ക് സമ്മാനിച്ചത്.. അതേ ദൈവം തന്നല്ലേ ഏറെ സന്തോഷിക്കേണ്ട നിമിഷങ്ങളില്‍ നിന്‍റെ നിറുകയില്‍ സിന്ദൂരമണിഞ്ഞവനെ നിന്നില്‍ നിന്നും തട്ടിയെടുത്ത് നിന്നെ എകയാക്കിയത്... ഒന്ന് നല്‍കി മറ്റൊന്ന് നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ചതുരംഗക്കളിയില്‍ നിസ്സഹായതയോടെ നില്‍ക്കുന്ന നിന്നെ കണ്ട്, നിന്‍റെ പരാജയത്തില്‍ ഗര്‍വ്വം കൊണ്ട്  ആ ദൈവങ്ങള്‍ നിന്നെ പരിഹസിച്ചതാണോ...? ഇന്നീ ലോകത്തില്‍ നിനക്ക് സ്വന്തമായതിനെ നീ പരിപാലിക്കുമ്പോള്‍ പേടിയാണെനിക്ക്, അവനവിടിരുന്നു അടുത്ത കരുനീക്കം നടത്തുകയാവാം....
നിന്‍റെതായ  ഒരു ലോകം തീര്‍ക്കാന്‍ പോയ നീ ഇന്നെവിടെയെന്നെനിക്കറിയില്ല, എങ്കിലും നിന്‍റെ മനസ്സ് നുറുങ്ങാതിരിക്കാന്‍, ഇനിയെങ്കിലും നിന്‍റെ പുഞ്ചിരിയില്‍ കണ്ണീരിന്‍റെ മറയില്ലാതിരിക്കാന്‍ ഞാനാരോട് പ്രാര്‍ഥിക്കണം...?? നീ പറയൂ.. ദൈവങ്ങളോടോ അല്ല ചെകുത്താന്‍മാരോടോ..??
ഈ ലോകത്തിന്‍റെ ഏത് കോണിലായാലും എന്‍റെ കുഞ്ഞേ നിന്‍റെ നാളെകളില്‍ എന്നെങ്കിലും ഒരിക്കലെങ്കില്‍ പോലും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പ്രവൃത്തി കൊണ്ടോ നീ നിന്‍റെ അമ്മയെ നോവിക്കല്ലേ... വിധിയെ ഇനിയും ജയിക്കാനനുവദിക്കല്ലേ....

Saturday, September 1, 2012

ഒരായിരം ജന്മദിനാശംസകള്‍ നിനക്കായി...

ഓര്‍മ്മകള്‍, എത്ര മറക്കാന്‍ ശ്രമിച്ചാലും വന്നു കൊണ്ടേയിരിക്കുന്ന ഓര്‍മ്മകള്‍... 
ഇന്നലെ നിന്‍റെ പിറന്നാളായിരുന്നു... എത്ര ശ്രമിച്ചിട്ടും ഒരു ആശംസ  അയക്കാതിരിക്കാന്‍ കഴിഞ്ഞില്ല... നിന്‍റെ മറുപടി പ്രതീക്ഷിച്ചല്ല അയച്ചത്...
എന്നിട്ടും തിരിച്ചയച്ചല്ലോ സ്നേഹത്തില്‍ പൊതിഞ്ഞ ഒരു മറുപടി  നീ...
നീയറിയുമോ  എത്ര നാളുകള്‍ നിന്നില്‍ നിന്നകന്നു,  നിന്നെ മറക്കാന്‍ ശ്രമിച്ച് ഒരു വാക്ക് പോലും നിന്നോട് മിണ്ടാതെ ഞാന്‍...
എനിക്കറിയാം നീയുമത് പോലെന്നു, നിനക്കും കഴിയില്ലെന്ന്... എന്നിട്ടുമെന്തേ... വിധിയെ മാത്രം പഴിക്കാനാവില്ലെനിക്ക്... 
ഒരു സ്നേഹവാക്കില്‍ നമ്മളൊന്നാകുമ്പോള്‍ അറിയില്ല വേര്‍പെടുത്തിയവര്‍ക്ക് നമ്മുടെ സന്തോഷം, നാമനുഭവിക്കുന്ന സാഫല്യം...
എത്രയോ കാതങ്ങള്‍ക്കപ്പുറത്തു, മറ്റാരുടെയും ഇന്ദ്രിയങ്ങള്‍ക്കും ചിന്തകള്‍ക്കും  എത്തിപ്പിടിക്കാനാവുന്നതിലധികം ദൂരത്ത് അവരോടൊപ്പമിരുന്നു അവരറിയാതെ നാം പരസ്പരം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുമ്പോള്‍ അവരുടെ ലോകവും നമ്മുടെ ലോകവും ഇരു ധ്രുവങ്ങളില്‍...
പ്രിയമുള്ളവളേ... വര്‍ഷം ഒന്ന് കൂടി നിന്നില്‍ നിന്നും പൊഴിഞ്ഞു പോകുമ്പോള്‍ എനിക്ക് നിന്നോടും നിനക്ക് എന്നോടുമുള്ള സ്നേഹം ഇന്നും  ചെറുതായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഈ ലോകത്തില്‍ മാത്രം.....
നിനക്ക്നല്‍കാന്‍ ഞാനിറുത്ത് വച്ച ഈ പനിനീര്‍ പുഷ്പങ്ങള്‍ ഇന്ന് കണ്ണുനീര്‍ തൂവുന്നു പ്രിയേ നിന്‍റെ മുടിച്ചുരുളുകളെ തഴുകാന്‍ കഴിയാതെ.....
നിന്‍റെ നിറുകയിലണിയാന്‍ വച്ച സിന്ദൂരം ഇന്നെന്നോടു ചോദിച്ചു ഇനിയെത്രകാലം ഞാനും...
ഒരുമിച്ചു നടന്ന വഴികള്‍ ഇന്ന് വിജനം നീയില്ലാതെ.....
കാറ്റാടി മരങ്ങള്‍ ഇന്ന് പാട്ട് മൂളുന്നില്ല...
നിലവിളക്കുകള്‍ തെളിയുന്നില്ല ഇന്നും എന്‍റെ മനസ്സില്‍....

നിനക്കേറെ പ്രിയമായ വരികള്‍....
എന്നെയെന്നും നൊമ്പരപ്പെടുത്തിയവ...

"ആഷാഢമാസം ആത്മാവിമോഹം 
അനുരാഗ മധുരമാമന്തരീക്ഷം 
വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും 
വിലപിക്കാന്‍ മാത്രമോ......"

ദൂരെ കടലിന്‍റെ ഇരമ്പം കേള്‍ക്കുന്നു... അലയടിച്ചുയരുന്ന തിരമാലകള്‍ ഒരുവട്ടം വന്നെന്നെ ചുംബിച്ചെങ്കില്‍...

നെഞ്ചോട് ചേര്‍ത്ത് നിറുകയില്‍ ചുംബിച്ച് വിടരുന്ന കണ്ണുകളില്‍ നോക്കി ഒരായിരം ജന്മദിനാശംസകള്‍ പറഞ്ഞിരിക്കുന്നു ഞാന്‍ ഇന്നലെയെന്‍റെ സ്വപ്നത്തില്‍...
എന്നില്‍ ബാക്കിയുള്ള നന്മയും എന്‍റെ സ്നേഹവും നിനക്കായി നല്‍കി ഒരിക്കല്‍ കൂടി നേരുന്നു പ്രിയേ ഒരായിരം ജന്മദിനാശംസകള്‍....