Saturday, August 25, 2012

ഓണം ഓര്‍മ്മകളില്‍

ഓണം...
പൂക്കളായി ഓര്‍മ്മകള്‍ നിറമണിഞ്ഞു വിരിയുന്ന വസന്തം....
ആ ഓര്‍മ്മകള്‍ കൊണ്ടൊരു പൂക്കളമൊരുക്കാന്‍, ആ കളങ്ങളില്‍ നിറമേഴും പകരാന്‍...
ആ നിറങ്ങളില്‍ മനസ്സിനെ കൊരുക്കാന്‍... ഓര്‍മ്മകളില്‍ ഗൃഹാതുരത നിറയ്ക്കാന്‍...
ഒരു പൊന്നോണം കൂടി....

ഓണവെയില്‍ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കുന്നു...
പൂക്കള്‍ ചിരിക്കുന്നു, കിന്നാരം പറയുന്നു, പരസ്പരം തല്ലുകൂടുന്നു...
പ്രഹ്ലാദപൗത്രനെ വരവേല്‍ക്കേണ്ടതോര്‍ത്ത് ഇടയ്ക്ക് ലജ്ജയോടെ തല താഴ്ത്തുന്നു...
അതിനായി  ഓരോ ചെടിയും പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു..
ഹരിതാഭമായ  വയലേലകള്‍ നിറയെ പേരറിയുന്നതും അറിയാത്തതുമായ എത്രെത്ര കിളികള്‍....
മണ്ണിലെ പച്ചയും വിണ്ണിലെ നീലയും ചേര്‍ന്ന് പകലില്‍ മനസ്സ്  കുളിര്‍കോരുന്നു...
ഓണനിലാവിന്‍റെ നിര്‍മ്മലത രാവില്‍ മനസ്സിനെ ആര്‍ദ്രമാക്കുന്നു....
ഒരിക്കല്‍ കൂടി ആ ബാല്യം തിരിച്ചു കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കാത്തവരാരുണ്ട്...

വയലും, തെളിനീരൊഴുകുന്ന തോടുകളും, ചെറിയ ചെറിയ കുളങ്ങളും...
തുമ്പയും, തുമ്പിയും, കൊറ്റിയും, പിന്നെ ചിറകടിച്ചുയരുന്ന പ്രാവുകളും
ഓര്‍മ്മകളില്‍ കൂടുകൂട്ടുമ്പോള്‍ ആ നഷ്ടങ്ങള്‍ ഇനി തിരിച്ചു കിട്ടുമോ...

കൂട്ടം കൂടി നടന്ന കൂട്ടുകാരും, കുസൃതിയാല്‍ പരസ്പരം ചെളിവാരിയെറിഞ്ഞ നാളുകളും...

അതിനു കിട്ടുന്ന തല്ലിന്‍റെ വേദന പങ്കു വച്ച നിമിഷങ്ങളും...
ഓര്‍മ്മകളിലിന്നു നിറയുമ്പോള്‍ അറിയാതൊരു ചെറു പുഞ്ചിരി ചുണ്ടില്‍ ഒരു ഓണപൂ പോലെ....

ആര്‍പ്പുവിളികള്‍ കേള്‍ക്കുന്നില്ലേ... പൂക്കള്‍ പറിക്കാനായി വേലികള്‍ ചാടിക്കടന്ന്, കുറ്റിക്കാടുകള്‍

അരിച്ചുപെറുക്കി, പൂക്കൂടയുമായി ഓടിയ നാളുകള്‍....
എനിക്കേറെ, എനിക്കേറെ എന്ന് മത്സരിക്കുമ്പോഴും അവസാനം എല്ലാം കൂടി പങ്കിട്ടതും...
ഒരുമിച്ച് പൂക്കളമിട്ടതും, നീയാ നന്നായിടുന്നത് നീയിട്ടാല്‍ മതിയെന്ന് പറഞ്ഞതും... കേട്ടതും... ഒരുമിച്ചിട്ടതും...
അതിലെ സ്നേഹവും നിഷ്കളങ്കതയും ഇന്നും മറക്കാനാകുമോ...  ഒന്ന് കൂടി തിരിച്ചു കിട്ടിയെങ്കില്‍....

ഇറുത്തെടുത്തിട്ടും, ഇതളുകളായി വേര്‍പെടുത്തിയിട്ടും ഇന്നുമാ പൂക്കള്‍ ചിരിക്കുന്നു...
ജീവന്‍ വേര്‍പെടുമ്പോഴും നിന്‍റെ കണ്ണുകള്‍ക്ക് ആനന്ദം പകരുമെങ്കില്‍...
ആ ആനന്ദം ഈ മുറ്റത്തേക്ക് പ്രജാതത്പരനെ എത്തിക്കുമെങ്കില്‍ പുഞ്ചിരിച്ചു
നില്‍ക്കുന്ന ഞങ്ങളെ കാണാന്‍, ആ  സന്തോഷത്താല്‍
നിനക്കനുഗ്രഹവര്‍ഷം ചൊരിയുമെങ്കില്‍ അതിനായി പ്രാര്‍ഥിച്ചു കൊണ്ട്....

ഓര്‍മകളും മനസ്സും ഒരിക്കലും മുഴുവനായും പങ്കുവയ്ക്കാനാകില്ലെങ്കിലും...
ഐശ്വര്യത്തിന്‍റെ, സമൃദ്ധിയുടെ, നന്മയുടെ, ഒരു ഓണത്തെ വരവേല്‍ക്കാന്‍....
ഏവര്‍ക്കും ഹൃദ്യമായ ഓണം ആശംസകള്‍...

Friday, August 24, 2012

കുറെ ഇല്ലകള്‍, പിന്നെ കുറെ അല്ലകള്‍...


അറിയില്ല തുടക്കമായിരുന്നോ അല്ല ഒടുക്കമായിരുന്നോ എന്ന്
യാത്രയായിരുന്നു.... ദൂരേക്ക് ദൂരേക്ക്...
ലക്ഷ്യമെന്തെന്നോ...?
അറിയില്ല.........
പാതി വഴി പിന്നിട്ടുവോ....
തിരിഞ്ഞു നോക്കി....
നോക്കരുതെന്ന് പറഞ്ഞിരുന്നു...
ആരെന്നോ... അറിയില്ല...
വഴി??
ഇല്ല... തെറ്റിയിട്ടില്ല, പക്ഷെ ഒരല്‍പം പോലുമായില്ല....
എന്തിനായിരുന്നു തിരിഞ്ഞുനോക്കിയത്....
ആരെങ്കിലും പിന്തുടരുന്നോ എന്നറിയാനായിരുന്നോ??
അല്ല, സത്യം; അങ്ങിനെയുണ്ടാകില്ലെന്നു ഉറപ്പ് പറഞ്ഞതല്ലേ... പിന്നെന്തിനു ഞാന്‍ വൃഥാ...
കാല്‍ കഴയ്ക്കുന്നുണ്ടോ... ഇല്ല...
മനസ്സോ.... അതുമില്ല....
അല്ല... ഇടറുന്നുണ്ട്, ഒരല്‍പം... അല്ലേ...?
ഉണ്ടോ, ഉണ്ടെങ്കില്‍ എന്തിനെന്നോ...? അറിയില്ല....
വാക്കുകള്‍....??
കേള്‍ക്കുന്നുണ്ട് ആരോ എന്തോ പറയുന്നുണ്ട്...
അതോ തേങ്ങുന്നുവോ..??
അല്ല തേങ്ങലല്ല, നേര്‍ത്ത ചിരിപോലുണ്ട്...
ചിരിയോ?!!
അല്ലല്ല അട്ടഹാസം...
മറുപടി....?
പറയണമെന്നുണ്ട് പക്ഷെ......
എവിടെത്തി... ഏഴാം കടല്‍...?
ഇല്ലില്ല... ഒന്നും പറയാറായില്ല...
നീ കരയുകയാണോ??
അല്ല, ഈ കടലൊഴുകുന്നതാ...
എന്താ നിന്‍റെ കയ്യില്‍...?
ഹൃദയം, ആരോ പറിച്ചെടുത്ത എന്‍റെ ഹൃദയം...
രക്തമുണ്ടോ അതില്‍....?? ദാഹമകറ്റാന്‍...
ഇല്ല ഒരുതുള്ളി പോലുമില്ല....
പിന്നെന്തിനിത് കൊണ്ട്നടക്കുന്നു...?
വെറുതെ... എന്നോ ഞാന്‍ ജീവിച്ചിരുന്നു എന്ന് എന്നെ ഓര്‍മപ്പെടുത്താന്‍...
കള്ളം, പച്ചക്കള്ളം....! നീ മരിച്ചില്ല...!!
ശരിയാ ഞാന്‍ മരിച്ചില്ലല്ലോ...!! അപ്പൊ പിന്നെ ഇത്?
ഇതോ, ഇത് നിന്‍റെ പ്രിയപ്പെട്ടവരുടെ.....
അയ്യോ, ഒന്നല്ലല്ലോ ഒരുപാടുണ്ടല്ലോ!!! എങ്ങിനെ എന്‍റെ കയ്യില്‍...?!
ഞാന്‍ നല്‍കിയത്...
നീയോ, നീയാര്??
നിന്‍റെ കൂട്ടുകാരന്‍...
എന്‍റെ കൂട്ടുകാരനോ, അപ്പോള്‍ നീയെനിക്ക് പ്രിയപ്പെട്ടവനോ??
അതെ... നിനക്കേറെ പ്രിയമുള്ളവന്‍...
അപ്പൊ നിന്‍റെ ഹൃദയവും എന്‍റെ കയ്യില്‍ ഉണ്ടാകും അല്ലേ..?
അതേ...
നീ മരിച്ചോ...? ഹൃദയമില്ലാതെങ്ങനെ നീ...?
ഹൃദയവുമായി നീ ജനിച്ചപ്പോഴേ.... ജനിച്ച എനിക്ക് ഹൃദയമില്ലായിരുന്നു....
അപ്പൊ ഞാന്‍....? എന്‍റെ യാത്ര....?
എന്‍റെ ഹൃദയവും തേടിയായിരുന്നു...
ഞാനിപ്പോഴെവിടെ?? തുടക്കമോ അതോ ഒടുക്കമോ??

Thursday, August 16, 2012

വരവായി പൊന്നിന്‍ ചിങ്ങം....

നന്മയുടെ, അഭിവൃദ്ധിയുടെ, സന്തോഷത്തിന്‍റെ, പങ്കുവയ്ക്കലിന്‍റെ, ഓര്‍മ്മകളുടെ ഒരു പുതു വര്‍ഷം കൂടി

പ്രിയപ്പെട്ടവര്‍ക്ക് പുതുവസ്ത്രങ്ങളെടുത്തും സമ്മാനങ്ങള്‍ നല്‍കിയും ബന്ധങ്ങളെ വിളക്കിചേര്‍ക്കാന്‍ ഒരവസരം കൂടി

ഏവര്‍ക്കും നന്മ നിറഞ്ഞ, സമൃദ്ധമായ, ഒരു വര്‍ഷം കൂടി ആദ്യമേ നേരട്ടെ.... പൊന്നിന്‍ ചിങ്ങം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഓണവും പൂക്കളുമാണ്. അത് കൊണ്ട് ഹൃദ്യമായ ഓണാശംസകളും ഒരുമിച്ചു നല്‍കട്ടെ...

നിറങ്ങള്‍ പൂക്കളായി നൃത്തമാടുമ്പോള്‍, പൂക്കൂടയുമായി കൂട്ടരോടൊത്ത് ആര്‍പ്പുവിളിച്ചു നടന്ന കുട്ടിക്കാലം...

ആരാണ് കൂടുതല്‍ പറിക്കുക എന്ന മത്സരവുമായി പറമ്പിലും, പാടത്തും, അടുത്ത വീടുകളിലും പിന്നെയും പിന്നെയും തളര്‍ച്ചയില്ലാതെ ഓടിയത്.....

തുമ്പയും, തെച്ചിയും, അരിമുല്ലയും, പിന്നെ പേരറിയാവുന്നതും അറിയാത്തതുമായ എത്രയെത്ര പൂവുകള്‍ ഇറുത്തെടുത്തു...

ചെടികള്‍ക്കും സന്തോഷമായിരുന്നു പൂക്കള്‍ തരാന്‍, അതുകൊണ്ടല്ലേ അന്നൊക്കെ കൂടുതല്‍ പൂക്കളെ വിരിയിച്ചു കൊണ്ട് എത്താ കൊമ്പുകള്‍ താഴ്ത്തി തല കുമ്പിട്ടു തന്നത്... എന്ത് രസമായിരുന്നു ആ ദിനങ്ങള്‍... അവധിക്കാലം ഇത് പോലെ ആസ്വദിക്കുന്ന ദിനങ്ങള്‍ ഇനിയുമുണ്ടാവുമെന്ന് വെറുതെയെങ്കിലും ആശിക്കട്ടെ...

പിന്നെ പൂക്കളമിടാനായി മത്സരം.. അത് വീട്ടില്‍ തന്നെ.... ആരിടും, എങ്ങനെയിടും.... നൂറഭിപ്രായങ്ങളാണ്... ഒടുവില്‍ ആദ്യം തീരുമാനിച്ചത് തന്നെ വലിയൊരു കളമായി മുറ്റത്ത് വിരിയും... ആദ്യം തീരുമാനിച്ചത് എന്താണെന്നോ, വേറൊന്നുമല്ല എല്ലാരും കൂടി ഇടണമെന്ന് തന്നെ... പങ്കിടലും പങ്കുവയ്ക്കലും തന്നാണല്ലോ എല്ലാ ആഘോഷങ്ങളുടെയും അന്തസ്സത്ത....

വീട്ടിലെ പൂക്കളമിട്ടു കഴിഞ്ഞാല്‍ പിന്നെ ഒരോട്ടമാണ് അടുത്ത വീട്ടിലേക്ക്... അവിടെ ഒരു അമ്മൂമ്മ മാത്രേ ഉള്ളൂ... അതുകൊണ്ട് അവിടെ പൂക്കളിടുന്നത് ഞങ്ങള്‍ കുട്ടികളെല്ലാരും കൂടിയാണ്... അമ്മൂമ്മയും സഹായിക്കും ഒപ്പം ഒട്ടേറെ കഥ പറഞ്ഞുതരികയും ചെയ്യും... മഹാബലിയും വാമനനും ദാനം കിട്ടിയ മൂന്നടി മണ്ണുമെല്ലാം ഇന്നും ഓര്‍മ്മകളില്‍ നില്‍ക്കുന്നതു ആ അമ്മൂമ്മയുടെ വാക്കുകള്‍ കൊണ്ട് തന്നെ... കഥകള്‍ കേട്ടിരിക്കുമ്പോള്‍ വിശപ്പ്‌ മറന്നുപോകും. പിന്നെ ഓരോരുത്തരുടെയും അമ്മമാര്‍ അമ്മൂമ്മയ്ക്കുള്ള ഭക്ഷണവുമായി ഞങ്ങളെ വിളിക്കാന്‍ എത്തും. അവരെ ഊട്ടിയത്തിനു ശേഷം മാത്രം പ്രഭാത ഭക്ഷണം.....

പിന്നീട് ഊണൊരുക്കുവാനുള്ള തിരക്ക്.... പുന്നെല്ലു കൊണ്ടുള്ള ചോറ്, സാമ്പാര്‍, പച്ചടി, കാളന്‍, ഓലന്‍, അവിയല്‍, അച്ചാര്‍, പപ്പടം, ഉപ്പേരി, ഹാ... വിഭവസമൃദ്ധമായ ഊണ് ഒരുങ്ങി വരുമ്പോഴേക്കും വയറ്റില്‍ തായമ്പക തുടങ്ങിയിരിക്കും.... ഊണും കഴിഞ്ഞ് പായസവും കുടിച്ചു കഴിഞ്ഞാല്‍ പിന്നെ നല്ല ക്ഷീണമാണ്, പൂ പറിക്കാനും, പൂക്കളമിടാനും ഓടിയതിന്‍റെതാണോ, അല്ല  മത്സരിച്ചു ഭക്ഷണം കഴിച്ചതിന്‍റെതാണോ എന്നറിയില്ല...

ഇന്ന് ഓണം ഓര്‍മ്മകളില്‍ മാത്രം ആയിപ്പോകുന്നോ എന്ന് സംശയം... പൂക്കള്‍ പറിക്കാന്‍ പോകാതെ കമ്പോളത്തില്‍ ലഭ്യമായ അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പൂക്കള്‍ വിലകൊടുത്തു വാങ്ങി വയ്ക്കും തലേന്ന് തന്നെ... ഉച്ചഭക്ഷണം പഞ്ചനക്ഷത്ര ഭക്ഷണശാലകളില്‍... ബന്ധങ്ങളുടെ ഒത്തൊരുമിക്കല്‍ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ മാത്രം....

നഷ്ടപ്പെട്ട ആ നല്ല ഇന്നലെകള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ലെങ്കിലും ഒരിക്കല്‍ കൂടി അതുപോലൊന്ന് സത്യമായെങ്കില്‍...

ഒരിക്കല്‍ കൂടി ഏവര്‍ക്കും ഹാര്‍ദ്ദവമായ പുതുവര്‍ഷം...... നേരിന്‍റെയും നന്മയുടെയും സമൃദ്ധിയുടെയും തുമ്പ പൂക്കള്‍ നിങ്ങള്‍ക്കേവര്‍ക്കുമായി നേര്‍ന്നുകൊണ്ട്....

സ്നേഹപൂര്‍വ്വം....

നീ കേള്‍ക്കുവാനായ് മാത്രം...

ഇവിടെ ഞാനിത്തിരി നേരം എകനായിരിക്കട്ടെ...
ഈ കല്ലോലിനിയുടെ തീരത്ത്...
ജന്മങ്ങളായി നീ വിധിച്ചോരെന്‍റെ കല്‍ത്തുറുങ്കില്‍...
ഉറഞ്ഞുകൂടിയ മഞ്ഞുമലകള്‍ക്ക് താഴെ
നിര്‍ബാധം ഒഴുകുന്ന നിന്‍റെ സ്നേഹത്തിനു വേണ്ടി

ഓര്‍ക്കുന്നോ നീ...
സ്നേഹിച്ചു തീരാത്ത പൂവും ശലഭവും നമ്മെ നോക്കി നിന്നത്..
നിന്നെ തഴുകിയ കാറ്റില്‍ പിന്നെ നാണിച്ചു പോയത്...
മൗനത്തിന്‍റെ ഭാഷയില്‍ മരങ്ങള്‍ കുശുമ്പോതിയത്
നമ്മള്‍ കേട്ടോ എന്നോര്‍ത്ത് ചില്ലകളുലച്ചത്...
പുല്‍ക്കൊടി തുമ്പില്‍ നിന്നിറ്റു വീഴുന്ന മഞ്ഞുതുള്ളിയെ
കണ്ണുനീരോടെ നീ യാത്രയാക്കിയത്..
പിരിയുന്ന നേരം പിരിയാനാവില്ലെന്നു നീ പറയുമ്പോള്‍
അതിലേറെ കണ്ണീരോടെ ആ പുല്‍ക്കൊടിയും നിന്‍ വഴികളില്‍..

ഈ ഘോരാന്ധകാരത്തില്‍ പാടുന്ന രാപ്പാടിയുടെ
പാട്ടില്‍ അലിഞ്ഞു ചേര്‍ന്നത് നിന്‍റെ ഹൃദയതാളമായിരുന്നോ
മൗനത്തിന്റെ ഈ കൂട്ടില്‍, ഋതു കൊണ്ടുവന്ന മഴനൊമ്പരവും
പിന്നെ നിന്‍റെ പ്രണയ തീഷ്ണതയും, കണ്ണിലെ നനവും..
അറിഞ്ഞോ അറിയാതെയോ ഞാന്‍ നിനക്ക് നല്‍കിയ നോവുകള്‍
ഏറ്റു വാങ്ങുന്നു തിരിച്ച് ഞാനെന്‍ ഹൃദയത്തിലേക്ക്...

ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല ഒരു മയക്കം മാത്രം
എന്ന് നീ പറഞ്ഞപ്പോള്‍ ദുഃഖിക്കാനുള്ള ജന്മവാസന
എനിക്ക് നിന്നെ ഓര്‍ക്കാനുള്ള ഹേതുവായി...
സ്വപ്‌നങ്ങള്‍ തന്നതിന്, മോഹങ്ങള്‍ക്ക് ചിറക് നല്‍കിയതിനു
സ്നേഹത്തിന്‍റെ നിലവിളക്കില്‍ തിരി തെളിച്ചത്തിനു
ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ കരയാന്‍ ഒരിറ്റു
കണ്ണുനീര്‍ നല്‍കിയതിനു.... നിന്നോടെനിക്ക് നന്ദിയുണ്ട്

എന്‍റെ മൗനവും കണ്ണീരും നിന്‍റെ സന്തോഷമെങ്കില്‍ കഴിഞ്ഞ കാലങ്ങളെ ശപിക്കാതെ
ഏറെ സന്തോഷത്തോടെ അതിലേറെ വേദനയോടെ ഞാനേല്‍ക്കുന്നു ആ നിമിഷങ്ങളെ
ഒരിക്കല്‍ നിനക്കെല്ലാമായിരുന്ന, പിന്നീടൊന്നുമല്ലാതായ എനിക്ക്
കരയാതിരിക്കാന്‍ കാരണങ്ങളിന്നേറെ.... ശീലിച്ചിരിക്കുന്നു കരയുമ്പോഴും ചിരിക്കാന്‍

മഞ്ഞുമലകള്‍ ഉരുകുന്നു... ഈ നദിയിലെ ജലമുയരുന്നു
നിന്‍റെ ഓര്‍മ്മകളില്‍ നിശ്ചേതനായിരിക്കുന്ന എന്‍റെ ശ്വാസനാളിയില്‍
ഞാനറിയാതെ പുഴയൊഴുകുന്നു...
കണ്ണീരും തെളിനീരും പരസ്പരമലിഞ്ഞൊന്നായൊഴുകിടുന്നൂ... 
ദുഃഖങ്ങളില്ലാതെ, വേദന വെടിഞ്ഞ ഞാനും... സ്വച്ഛന്ദമൃത്യു വരമായി നേടാതെയിവിടെ...

Wednesday, August 8, 2012

ഉറക്കം...

ആര് നീയെനിക്കോമലെ
കരയുമ്പോഴെന്‍ കണ്ണുനീരൊപ്പാന്‍
ഒറ്റയ്ക്കിരിക്കുമ്പോള്‍ കൂട്ടായിരിക്കാന്‍
മാനസം നീറുമ്പോള്‍ സാന്ത്വനമേകാന്‍
ആരാണ് നീയെനിക്കോമലാളെ

പേറ്റുനോവറിഞ്ഞു നൊന്തുപെറ്റെ-
ന്നെ വളര്‍ത്തിയോരെന്റമ്മയോ
തായതന്നുദരം പങ്കിട്ട് തോഴരായി
മാറിയോരെന്‍ പ്രിയ സോദരരോ

ചപലതയെന്നോതി പരിഹാസപൂര്‍വ്വം
എന്നില്‍ നിന്നുമകന്നോരെന്‍ പ്രണയമോ
ശക്തിയായെന്നും ഞാന്‍ കാണും
ചിരിക്കാന്‍ മറന്നോരെന്‍ പ്രിയ തോഴിയോ

അല്ലെനിക്കിതൊന്നുമല്ല നീയെങ്കിലും
അറിയില്ലെനിക്കാരാണ് നീയെന്ന്
നിഴലായി എന്നുമെന്‍ ചാരെ, പിന്നെ
കൂരിരുളിലും നീയുണ്ടായിരുന്നരികില്‍
മുഖംപൊത്തി ഞാന്‍ കരയുമ്പോഴെല്ലാം
എന്‍റെ മനസ്സിലും നീ മാത്രമായിരുന്നു

മോഹങ്ങള്‍ ഒഴുകിയകന്നപ്പോള്‍
ആശകള്‍ കണ്ണുപൊത്തി കളിച്ചപ്പോള്‍
സ്വപ്‌നങ്ങള്‍ മഴവില്ലായി മാഞ്ഞപ്പോള്‍
പിന്നെയുമടുക്കുന്നു നീയരികില്‍
ഇന്ന് ഞാനറിയുന്നു നിന്‍റെ സ്പര്‍ശം
പുണരുവാന്‍ വെമ്പുന്നുവെന്‍റെയുള്ളം

പുലരികളില്ലാത്ത ലോകമെത്താന്‍
നിന്‍റെ മാറില്‍ തലചായ്ച്ചുറങ്ങുവാനായി
നിറയുന്ന മിഴികള്‍ തുടയ്ക്കട്ടെ ഞാന്‍
മറയുന്ന പുഞ്ചിരി മറക്കട്ടെ ഞാന്‍

ഉറങ്ങുവാനെനിക്കേറെ കൊതിയാവുന്നൂ
ഇനിയെനിക്കൊരിക്കലുമുണരേണ്ടല്ലോ
മോഹങ്ങളെങ്ങോ ഒഴുകിടട്ടെ
ആശകളെന്നും മറഞ്ഞിരിക്കട്ടെ
സ്വപ്‌നങ്ങള്‍ മഴയായി പെയ്തിടട്ടെ

ഇനിയെന്‍റെ മിഴികള്‍ നനയില്ലല്ലോ
ഇനിയെനിക്കൊരിക്കലുമുണരേണ്ടല്ലോ..!

Sunday, August 5, 2012

അവള്‍, എനിക്കേറെ പ്രിയപ്പെട്ടവള്‍...

"എന്‍റെ വഴികളിലെ കല്ലും മുള്ളും നിന്‍റെ കാല്‍പ്പാദങ്ങളെ വേദനിപ്പിക്കാതിരിക്കാന്‍ നീയെന്നെ പിന്തുടരല്ലേ"
അവള്‍ പറഞ്ഞിട്ടും പിന്തുടര്‍ന്ന ഞാനേറെ നൊന്തു...
അവളുടെ വേദന എന്നെയേറെ നോവിച്ചു...
അതെനിക്ക് മാത്രം സ്വന്തം...
"എന്‍റെ പുഞ്ചിരിയില്‍ ഞാന്‍ നിന്നെ ക്ഷണിക്കാം... അപ്പോള്‍ നീ വരൂ"
എന്നവള്‍ പറഞ്ഞു; പിന്തുടര്‍ന്ന് കൊണ്ട് തന്നെ കാത്തുനിന്നൂ..
പക്ഷെ ക്ഷണിച്ചില്ല..
"ഞാന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങുമ്പോള്‍ പറഞ്ഞില്ലെങ്കിലും നീയെന്നെ വിട്ടു പോകണം, ഇല്ലെങ്കില്‍ എന്‍റെ അലറിക്കരച്ചലിനും നീ സാക്ഷിയാവേണ്ടി വരും"
പുഞ്ചിരിക്കാതിന്നു പൊട്ടിച്ചിരിക്കുന്ന നിന്‍റെ ലോകത്തില്‍ ഞാനും,
നാളെ നീ അലറിക്കരയുമ്പോള്‍ തളര്‍ന്നു വീഴാന്‍ ഞാനിവിടെ തന്നെ നിന്നോടൊപ്പം...
ഇനിയെന്നോടൊന്നും നീ പറയല്ലേ പ്രിയേ... കേള്‍ക്കാനെനിക്ക് കരുത്ത് പോര...
നിന്‍റെ നോവും പൊട്ടിച്ചിരിയും അലറിക്കരച്ചിലും എനിക്കേകി നീ പോവുക
നീ പറയാറുള്ള നിന്‍റെ സുന്ദരലോകം തേടി, അവിടെ നീ പുഞ്ചിരിച്ചു കൊള്ളൂ...
നിനക്ക് മുന്നേ ഞാനവിടെയുണ്ട്....!!!


നിന്നെയും കാത്ത്..

നിന്നെയും കാത്തിരിപ്പായിരു-
ന്നെന്നുമീ പടവുകള്‍, ഞാനും!

കാലമിറങ്ങി പോകുന്നത് വരെ കാത്തിരിക്കും
വരുമെന്നൊരു കള്ളം നീ പറഞ്ഞെങ്കിലും...
വരില്ലൊരുനാളുമെന്നുറപ്പുണ്ടെങ്കിലും...
ഏകനല്ല ഞാന്‍, കാത്തിരിക്കുന്നിവിടെ..

നിന്‍ കാല്‍പ്പാടുകളുണ്ടിപ്പഴും നെഞ്ചില്‍
മന്ദഹാസമുണ്ടിന്നും  മനസ്സില്‍..
നൊമ്പരമായോര്‍മ്മയുണ്ട് ഹൃത്തില്‍
സാന്ത്വനമായാ  വാക്കുകളും...


നിന്‍ മന്ദഹാസത്തില്‍...


ഇനിയെന്തു പറയുവാനോമലാളെ
നീയെന്‍റെ ജീവന്‍റെ ജീവനല്ലേ
വിടരുന്ന മലരില്‍ അലിയും സുഗന്ധംപോല്‍
നീയെന്‍റെ ഹൃദയത്തില്‍ ചേര്‍ന്നു നില്‍ക്കേ (2)
                                                                          (ഇനിയെന്തു)




പുഴയേത്  തുല്യം നിന്‍ കളമൊഴിക്ക്
പൂവേതു തുല്യം നിന്‍ നീര്‍മിഴിക്ക് (2)
പൂജ  ചെയ്യാനേതൊരമ്പലം വേറിനി
ദേവിയായിതീരുമെന്‍ ഹൃദയതുല്യം (2)
                                                                          (ഇനിയെന്തു)



അഴകേതിലെഴുതുവാനാര്‍ദ്രമാമനുരാഗം
ഹൃദയാനുഭൂതിതന്‍ മധുര ഭാവം (2)
പിരിയുവാനാകുമോ ഒരുവേളയെങ്കിലും
അറിയുമോ നീയെന്‍റെ പ്രാണനല്ലേ (2)
                                                                          (ഇനിയെന്തു)
                                                                          (ഇനിയെന്തു) 



 

Thursday, August 2, 2012

ക്ഷണികമീ ജീവിതം, പ്രണയവും പിന്നെ മരണവും!!

ഇന്ന് ഞാനീ കണ്ണുനീര്‍ കുതിര്‍ന്ന തലയിണയില്‍
മുഖമമര്‍ത്തി കിടക്കവേ, അകലെ  നിന്നേതോ സ്വരം
സാന്ത്വനമായി മൃദുസ്പര്‍ശം....

ആരെന്നറിയാന്‍ മിഴികളുയര്‍ത്തവേ
ചുറ്റുമെന്‍ മനം പോല്‍; മാറാല മാത്രം.
പിന്നെ ഞാനെന്‍ കരങ്ങളാല്‍ തിരയവേ
ആരുമരികിലില്ലെന്നു തിരിച്ചറിവൂ

എങ്കിലും ഞാനറിയുന്നാ  സ്വരം, സ്പര്‍ശ-
മെന്‍ സാന്ത്വനമെന്നു നിത്യമാം ആനന്ദമെന്നു.
ഇരുളിന്‍ നിറമുള്ളയവളെന്നെ തഴുകി,
അദൃശ്യമാം കരങ്ങളാല്‍ കണ്ണീരൊപ്പി,
പുണര്‍ന്നോരാ നിമിഷം ഞാനറിവൂ.....

ഇവളെന്‍ പ്രണയിനി, പ്രാണന്‍റെ പാതി!!
ആദ്യമായി കരഞ്ഞോരന്നു മുതലിന്നു വരെ
ഞാനറിയാതെന്നെ തലോടിത്തഴുകിയവള്‍!!
ഇന്നെന്‍റെ നെഞ്ചിലെ സ്നേഹം നുകരാന്‍,
മറ്റാര്‍ക്കും പങ്കിടാതെ ഒറ്റയ്ക്ക് മോന്താന്‍..
എവിടെനിന്നെത്തിയീ എന്‍റെയേകാന്തതയില്‍!

ദുഃഖത്തെ നൊമ്പരത്തെ വേദനയെ ജയിച്ച്,
മാനസം  കവര്‍ന്നു, ചിന്തകള്‍ മറന്നു,
ശൂന്യത, മൂകത, ഏകാന്തത വെടിഞ്ഞ്
യാത്രയാകുന്നു ഞാനുമവളോടൊപ്പം..

പിന്തിരിഞ്ഞു നോക്കീല.. ഞാനെന്‍ വഴികള്‍;
വിടപറഞ്ഞീലാരോടുമീ.. നിന്നോടു പോലുമേ..
നിന്‍ കണ്മുനകളെന്നെ മാടി വിളിച്ചേക്കാം,
വിരല്‍  സ്പര്‍ശമെന്നെയേറെ കൊതിപ്പിക്കാം!!
വേണ്ടിനി പാഴ്വാക്കുകള്‍ നീ സംഗീതമാക്കേണ്ട,
വ്യര്‍ത്ഥമാം പുഞ്ചിരി നീയെനിക്കേകിടേണ്ട!!

നിന്നെ, നിന്‍ ചിന്തയെ, പ്രണയത്തെ, നീയെന്ന-
സ്വപ്നത്തെ ഇവിടെയീ  വഴിയിലുപേക്ഷിക്കട്ടെ ഞാന്‍..
മറയുന്നു ഞാനീയേകാന്ത വീഥിയില്‍ മൂകമായി
ഒറ്റയ്ക്കല്ല; കൂട്ടിനിവളുമുണ്ടെന്‍ പ്രിയതമ..!
നിറയ്ക്കേണ്ട  നീ നിന്‍ മിഴിയിണകള്‍ വെറുതേ
അതെന്‍ പ്രണയിനിയെ നോവിക്കില്ലൊരിക്കലും!

പാഴ്വാക്കുകളെത്ര നീയെനിക്കേകിയെന്നാലും
പൊഴിവാക്കുകള്‍ നല്‍കില്ലൊരിക്കലും നിനക്ക് ഞാന്‍..
നിനക്കായി  ഞാനോതുന്നൊരീ വിടചൊല്ലലില്‍
വിരിയുന്ന പുഞ്ചിരിയിലിന്നും ഞാനേറെ ധന്യന്‍