Thursday, November 10, 2016

ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം......

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ....
സൗന്ദര്യതീര്‍ത്ഥക്കടവില്‍...
നഷ്ടസ്മൃതികളാം മാരിവില്ലിന്‍
വര്‍ണ്ണപ്പൊട്ടുകള്‍ തേടീ...
നാം വന്നൂ.....



-- വേര്‍പാടുകള്‍ അവയെത്രമേല്‍ തീവ്രമായാലും സ്നേഹത്തിന്റെ ഒരു വിളിയില്‍, ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ നിന്നും സ്നേഹപൂര്‍വ്വമുള്ള  ഒരു വിളിയില്‍ നോവുകള്‍ അലിഞ്ഞില്ലാതാവണമെങ്കില്‍, എങ്കില്‍ നീയത്രമാത്രമാഴത്തില്‍ പതിഞ്ഞു പോയിരിക്കുന്നു... നീ അറിയുന്നുണ്ടോ അകലങ്ങള്‍ ഒന്നുമല്ല, ഒന്നുമേയല്ല.. അത്രമേലടുത്തു കഴിഞ്ഞാല്‍ പിന്നെ ഏതകലങ്ങളില്‍ മറഞ്ഞാലും അതിലേറെയടുത്താണ് നീയിപ്പോഴും... പ്രണയത്തിന്റെയോ, സ്നേഹത്തിന്റെയോ ചപലതയല്ല... അതിന്റെ കാലം കഴിഞ്ഞു പോയിരിക്കുന്നു! ഈ രാവില്‍ എനിക്കത്രമേല്‍ തകരണം എന്ന് തോന്നുന്നു.. മുറിപ്പാടുകളെ മാത്രം ഓര്‍ത്തോര്‍ത്തെടുത്തു, ഓര്‍ക്കാന്‍ നല്ലതൊന്നും ഇല്ലാഞ്ഞിട്ടുമല്ല, പക്ഷേ ഈ  രാവില്‍ അത്രയും തകര്‍ന്നു പോവണം... --


ഒന്നു പിണങ്ങിയിണങ്ങും 
നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും...
പൂം പുലര്‍ക്കണി പോലെയേതോ
പേരറിയാ പൂക്കള്‍...
നമ്മേ തിരിച്ചറിഞ്ഞെന്നോ....
ചിരബന്ധുരമീ സ്നേഹബന്ധം.....


-- അത്രയും തകര്‍ന്നു, ഒന്നുമൊന്നുമല്ലാതായി പിന്നെയും ആദ്യം മുതലേ തുടങ്ങണം.. ജീവിതം ചിലപ്പോള്‍ ഒന്ന് നിര്‍ത്തി വീണ്ടും ആദ്യം മുതലേ വീണ്ടും.. അന്ന് കണ്ട വഴികളിലൂടെ ഒന്നുകൂടി കടന്നു വരണം.. ഇതൊരു പരീക്ഷണമാണ്.. ഒരിക്കല്‍ തോറ്റുപോയിടങ്ങളില്‍, തോല്‍വിയും ജയവും എന്നൊന്നുമില്ലെങ്കില്‍ പോലും, ജയിക്കാനാവുമോ എന്ന പരീക്ഷണം... ഒരു പക്ഷേ മരണത്തിനു പകരം.. സ്നേഹം, പ്രണയവും, പരീക്ഷിക്കപ്പെടുന്നില്ല എന്ന് കൂടി പറയട്ടെ... -- 


തീരത്തടിയും ശംഖില്‍ 
നിന്‍ പേര് കോറി വരച്ചൂ ഞാന്‍..
ശംഖ് കോര്‍ത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോള്‍...
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം......


-- അന്ന് കടന്നു വന്ന വഴികളില്‍ ഒരിക്കല്‍ കൂടി, അന്നത്തെ ആകുലതകള്‍ ഒഴിവാക്കി, അല്ലെങ്കിലവയെ അറിഞ്ഞു കൊണ്ട്, ഇന്നതൊക്കെ ഇന്നയിടത്തൊക്കെ സംഭവിക്കും എന്ന മുന്‍ധാരണകളോട് കൂടി, പതറിപ്പോവാതിരിക്കാനുള്ള മുന്‍കരുതലുകളോടെ ഇത്രയും സുഗമമായ വഴി വേറെയില്ല എന്നറിഞ്ഞു കൊണ്ട്... നടന്ന വഴികള്‍ വീണ്ടും നടക്കുമ്പോള്‍ പരിചിതമാകുന്നത് പോലെ, നടക്കാത്ത വഴികളെ നടന്നവയോളം പരിചിതമാക്കാനുള്ള അനുഭവം നേടിക്കൊണ്ടിങ്ങനേ. അല്ലെങ്കിലും വഴികള്‍, അതെവിടെ ആയാലും ദുര്‍ഘടം തന്നെയാണ്, പക്ഷേ പിന്നെയും പിന്നെയും നടക്കുമ്പോള്‍ വഴികളില്ലാതാവുന്ന കാലമുണ്ട്, അവിടെ യാത്ര സുഗമമാണ്.. വഴികള്‍ ഇല്ലാതാവുന്നത് കൊണ്ടല്ല, യാത്രമാത്രമായി നമ്മള്‍ മാറുന്നത്  നമ്മളറിയാതെ പോകുന്നത് കൊണ്ടാണ്. ഏതെങ്കിലും ഒരു കാലത്ത്  ആരിലേക്കെങ്കിലും എത്താനുള്ള വഴികള്‍ അവിടെയുണ്ട്, എത്തുന്നിടങ്ങളെ നിന്നോളം പരിചിതമായ വീടായി കാണാനുള്ള അനുഭവങ്ങള്‍ നീ നല്‍കുക..--


പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ....
സൗന്ദര്യതീര്‍ത്ഥക്കടവില്‍...
നഷ്ടസ്മൃതികളാം മാരിവില്ലിന്‍
വര്‍ണ്ണപ്പൊട്ടുകള്‍ തേടീ...
നാം വന്നൂ.....