Tuesday, January 29, 2013

മറക്കാനായ് നീ എന്നും ഓര്‍മ്മകളില്‍...



പ്രിയപ്പെട്ടവളേ... നാളുകള്‍ അടുത്തടുത്ത് വരുന്നു... ഓര്‍മ്മകളിലും ചിന്തകളിലും എത്ര തന്നെ നിന്നെ മറക്കാന്‍ ശ്രമിച്ചാലും ഈ വരും നാളുകളില്‍ കഴിയുമോ..? ഉദിക്കുന്ന സൂര്യനെ കാണുമ്പോള്‍... കിളികളുടെ കളകളനാദം കേള്‍ക്കുമ്പോള്‍.., ഇളംതെന്നല്‍ വീശുമ്പോള്‍.., മാനത്ത് മഴവില്ല് വിരിയുമ്പോള്‍...., മഴപെയ്യുമ്പോള്‍.., ഉച്ചയ്ക്ക് വേനലില്‍ നടന്നു തളരുമ്പോള്‍, തണല്‍ നല്‍കുന്ന വൃക്ഷത്തെ കാണുമ്പോള്‍.., സായാഹ്ന സൂര്യനെ കാണുമ്പോള്‍.., സന്ധ്യാമേഘങ്ങളേ കാണുമ്പോള്‍.., അസ്തമയച്ചുവപ്പ് കാണുമ്പോള്‍.., കടല്‍ കാണുമ്പോള്‍.., തിരകളെ കാണുമ്പോള്‍.., തീരം കാണുമ്പോള്‍.., രാവിന്റെ മൌനം കേള്‍ക്കുമ്പോള്‍.., രാപ്പാടിയുടെ ഈണം കേള്‍ക്കുമ്പോള്‍..., ഉറക്കം നഷ്ടമാവുമ്പോള്‍..., എപ്പോഴാണ് ഞാന്‍ നിന്നെ ഓര്‍ക്കാതിരിക്കേണ്ടതു...
ഒന്നുചേര്‍ന്ന് ഒന്നായി നമ്മള്‍ നടന്ന വഴികള്‍.. ഒരുമിച്ചു പോയ യാത്രകള്‍.. എല്ലാം ഇന്നൊരു നോവായി അലട്ടുമ്പോഴും നിന്നെ മറക്കാന്‍ ശ്രമിച്ചു കൊണ്ട്... ഈ വര്‍ഷവും ഞാന്‍ യാത്രയാവുന്നു.... വഴികളെല്ലാം ഇന്നുമത് പോലെ... എങ്കിലും കാണുന്നു... ഇലകള്‍ കൊഴിഞ്ഞ മരങ്ങളും.. പൂക്കള്‍ വീണു തീര്‍ന്ന  മുല്ലവള്ളിയും... എന്നിട്ടും അവ കഴിഞ്ഞ നാളുകളിലെ പോലെ ഇന്നും മൌനമായ് ചോദിക്കുന്നു പ്രിയപ്പെട്ടവളെവിടെ...? ഇന്നും വന്നില്ലേ..? ദൂരെ പാടുന്ന കുയിലും, ആടുന്ന മയിലും.. ചോദിക്കുന്നു പ്രിയപ്പെട്ടവള്‍ എവിടെ..? ഇനി വരില്ലേ..? ഇന്നാ കുന്നിന്‍ ചെരുവിലോഴുകുന്ന പുഴയിലെ ഓളവും, ഉയരത്തിലെ മലനിരകളും ചോദിക്കുന്നു പ്രിയപ്പെട്ടവളെവിടെ...? ഒന്ന് കണ്ടോട്ടേ...?
ഒന്നായിതീര്‍ന്നൊരുനാള്‍ വരാം എന്ന് പറഞ്ഞവരോടെല്ലാം എന്ത് ഞാന്‍ ചൊല്ലും പ്രിയേ.. എന്ത് കള്ളം പറയും... എങ്ങനെ പറയും..? ഇല്ലെന്നറിയാമെങ്കിലും.. പറഞ്ഞു തരുവാന്‍ ഇന്ന് നീയെന്‍ ചാരെയുണ്ടായിരുന്നെങ്കില്‍...
കുളിര് ചൊരിഞ്ഞു വീശുന്ന കാറ്റും, കാറ്റ് തഴുകുന്ന പുഴയിലെ ഓളങ്ങളും, ഓളങ്ങളില്‍ തുള്ളുന്ന നീലമത്സ്യങ്ങളും, കരയില്‍ ചാഞ്ഞ മരങ്ങളും.. മരങ്ങളിലെ കിളികളും, കിളികളുടെ പാട്ടും, പാട്ടിന്റെ ഈണവും... തൊടിയിലെ പൂക്കളും.. തേന്‍ നുകരുന്ന പൂമ്പാറ്റകളും.. അവയുടെ ചിറകിലെ വര്‍ണ്ണങ്ങളും.. വര്‍ണ്ണങ്ങളില്‍ നിറയുന്ന മഴവില്ലും.. മഴവില്ല് തൊടുന്ന മേഘങ്ങളും, മേഘങ്ങള്‍ മറയ്ക്കുന്ന താരകളും, താരകള്‍ക്ക് കൂട്ടായ രാവും, നീല നിലാവും.... ഇന്നുമത് പോലെ.... നിന്നെ പോലെ... നമുക്കായ് പ്രാര്‍ഥിച്ചുകൊണ്ട്.. നന്മ ചൊരിഞ്ഞു കൊണ്ട്...
പ്രണയം എത്രമേല്‍ തീവ്രമെന്നോ സഖീ.. അന്ന് നിന്നോട്... ഇന്ന് നിന്റെ ഓര്‍മ്മകളോട്... നാളെ നിന്റെ മറവികളോട്... വിരഹവുമത് പോലെ.. പ്രണയം പോലെ..! ചില വാക്കുകള്‍ പോല്‍... അഗ്നിയില്‍ എരിയുന്നപോല്‍....
എന്നില്‍ നിന്നോ നിന്നില്‍ നിന്നോ എന്നറിയാതെ.. മനസ്സിന്നു ദൂരേക്ക് പോകുന്നു സഖീ.. കൈവിട്ടകലേക്ക് പോകുന്നു... ചിന്തകള്‍ക്ക് സ്ഥിരത നഷ്ടപ്പെടുന്നു തോഴീ.. വാക്കുകള്‍ നോവായ്‌ മാറുന്നു.. സാന്ത്വനം പോലും സ്വസ്ഥത നല്കുന്നില്ലല്ലോ പ്രിയേ..
എന്തിനെന്നറിയാതെ നമ്മള്‍ സ്നേഹിച്ചു.. ജീവിതം ഒരാഘോഷമാക്കി... എല്ലാമറിഞ്ഞു നമ്മള്‍ അകന്നു.. ആഘോഷങ്ങളെ പോലെ.. സന്തോഷങ്ങളെ പോലെ എന്നില്‍ നിന്ന് നീയും... നിന്നില്‍ നിന്നും ഞാനും... ചിരിക്കേണ്ട ഓരോ നിമിഷത്തിനു നേരെയും ഇന്ന് മുഖം തിരിക്കുന്നത് ആ നിമിഷങ്ങളില്‍ നീ എന്റെ കൂടെ ഇല്ലെന്ന ചിന്ത ഒന്ന് കൊണ്ട് മാത്രം പ്രിയേ.. എങ്കിലും നിന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി ഒന്ന് മതി എനിക്കെന്റെ ദുഃഖങ്ങളെ മറക്കാന്‍.. വേദനകളെ മറക്കാന്‍, എന്നെ മറക്കാന്‍... സര്‍വ്വതും മറക്കാന്‍... അപ്പോഴും നിന്നെ മാത്രം ഞാന്‍ ഓര്‍ത്തോട്ടെ... വെറുതെ ഞാന്‍ ഓര്‍ത്തോട്ടെ..... നീ അരുതെന്ന് പറയുന്നത് വരെയെങ്കിലും...

Saturday, January 19, 2013

നീയും.... നിലാവ് പോലെ നിന്‍ ചിരിയും...

ഇന്നലത്തേത് പോലെ ഈ രാവും മൌനം...
മാനത്ത് തെളിഞ്ഞ ചന്ദ്രക്കലയും...
കാര്‍മേഘങ്ങള്‍ കൊണ്ട് മറഞ്ഞ നക്ഷത്രങ്ങളും..
നിലാവിന് കൂട്ടായി ഇളംതണുപ്പും.. നേര്‍ത്ത മഞ്ഞും..
ഈ രാവില്‍ ഇത്ര വൈകിയും വാനത്തിനു എന്ത് ഭംഗിയെന്നോ...!
അത് നോക്കിയിരിക്കാന്‍ എന്ത് രസമെന്നോ...!
ആരുടെയോ കാര്‍ക്കൂന്തല്‍ കെട്ടഴിഞ്ഞ പോലെ...
വീശിയടിക്കുന്ന ഇളംകാറ്റില്‍ തണുപ്പ് ദേഹത്ത് അരിച്ചിറങ്ങുമ്പോഴും...
ദൂരെ രാപ്പാടിയുടെ സംഗീതം കേള്‍ക്കുമ്പോഴും
ഞാന്‍ നിന്നെ പറ്റി ഓര്‍ക്കുകയായിരുന്നു...
ഒരു തെന്നലായി വന്നു.. മനസ്സില്‍ അറിയാതെ വീശിയടിച്ച്..
ഒരു മഞ്ഞു പോല്‍ പൊഴിഞ്ഞു, ഹൃദയത്തില്‍ നന്മ നിറച്ച്..
അറിയാതെ നമ്മള്‍ അറിഞ്ഞു.. അറിഞ്ഞിട്ടും അറിയാതെ പോയി..
മറഞ്ഞാലും മറക്കാതെയായി.. മറന്നാലും വെറുക്കാതെയും...
ഞാന്‍ കാണുന്ന ഈ ആകാശം തന്നല്ലേ അവിടെയും..?
കാണുന്നുണ്ടോ മേഘങ്ങള്‍ ചന്ദ്രനെ മറയ്ക്കുന്നത്...?
തെന്നല്‍ ആ മേഘങ്ങളെ ഒഴുക്കി മാറ്റുന്നത്..
ചന്ദ്രന്‍ വീണ്ടും ചിരിക്കുന്നത്, വെണ്‍നിലാവ് പൊഴിക്കുന്നത്.......
നിന്റെ പുഞ്ചിരി മായ്ക്കുന്ന മേഘങ്ങളേക്കാള്‍ എനിക്കിഷ്ടം
ആ മേഘങ്ങളെ ഒഴുക്കിയകറ്റുന്ന  തെന്നലിനെയാണ്...
ഒരു തെന്നലാവാന്‍ കഴിയാതെ പോകുന്നതില്‍ വേദനയുണ്ടെനിക്ക്..
മൌനമായ് പൊഴിയുന്ന വാക്കുകള്‍ മനസ്സിന്റെ ഭാഷയാണെന്നാരോ പറഞ്ഞു...
കേള്‍ക്കുമോ നീ.. അറിയുമോ..? കഴിയില്ലാല്ലേ.. സാരമില്ല...
സുഖല്ലേ നിനക്ക്.... സുഖമായിരിക്കുക എന്നും...
നിലാവുദിക്കുന്നതും പൂക്കള്‍ വിരിയുന്നതും നിനക്ക് വേണ്ടിയല്ലേ..
ഓരോ പൂ വിരിയുമ്പോഴും നീ പുഞ്ചിരിക്കുക...
നിന്റെ ഓരോ പുഞ്ചിരിയിലും സന്തോഷം കൊള്ളുന്ന മനസ്സുകള്‍ ഉണ്ടെന്നറിയുക..
കണ്ണുകള്‍ നിറയാതിരിക്കുക... മനസ്സിടറാതെയും...
യാത്ര പറഞ്ഞോട്ടെ ഞാന്‍ നിന്റെ ദുഃഖങ്ങളോട്.. നോവുകളോട്..
സ്വാഗതമോതട്ടെ നിനക്ക് പുഞ്ചിരി നല്‍കാന്‍ ഒരു പ്രഭാതത്തിനെ...

ദൂരെ നിലാവും മയങ്ങീ... കണ്ണുകളില്‍ ഉറക്കവും...
ഒരു നേര്‍ത്ത സ്വപ്നത്തെയുറക്കാന്‍ എനിക്കുറങ്ങിയേ മതിയാവൂ...
ഉദയസൂര്യനെ കണ്‍പാര്‍ത്ത് നീ നിന്റെ ചുണ്ടില്‍, മനസ്സില്‍ ഒരു പുഞ്ചിരി നിറയ്ക്കൂ..
നന്മ നിറഞ്ഞ നിമിഷങ്ങള്‍ നിനക്കായ് നല്‍കിക്കൊണ്ട്....
ശുഭരാത്രി....

Wednesday, January 9, 2013

ഒരു മനുഷ്യന്‍..!

ഒരു ട്രെയിന്‍ യാത്ര.. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒരല്പം തിരക്കുണ്ടെങ്കിലും സുഖമായ് യാത്ര ചെയ്യാന്‍ കഴിയുന്ന വിധം ഒരു യാത്ര.. കയറിക്കഴിഞ്ഞു രണ്ടോ മൂന്നോ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ പുറപ്പെടാന്‍ ഒരുങ്ങുന്ന വണ്ടിയിലേക്ക് ഒരു കൊച്ചു പെണ്‍കുട്ടി ചാടിക്കയറി.. കേവലം അഞ്ചോ ആറോ വയസ്സ് മാത്രം പ്രായം.. മുഷിഞ്ഞ വസ്ത്രം.. ദൈന്യത നിറഞ്ഞ കണ്ണുകള്‍, ഒട്ടിയ ഉടല്‍, കയ്യില്‍ പരന്ന രണ്ടു കല്ലുകള്‍.. കയറിയ ഉടനെ അതിനറിയാവുന്ന വിധത്തില്‍ ഒരു പഴയ ഹിന്ദി പാട്ട് പാടാന്‍ തുടങ്ങി.. കയ്യിലെ കല്ല്‌ കൊണ്ട് താളം പിടിക്കുകയും ചെയ്യുന്നു.. അഞ്ച് പത്തു മിനുട്ടോളം അങ്ങനെ തുടര്‍ന്നു. അതിനു ശേഷം ഓരോരുത്തരുടെയും മുന്നില്‍ കൈ നീട്ടി യാചന തുടങ്ങി.. അത് വരെ കണ്ണും തുറന്നിരുന്ന പലരും ഉറക്കമായി.! ചിലര്‍ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയ ചില്ലറ ആ കുരുന്നിന് സംഭാവനയായ് നല്‍കുകയും ചെയ്തു.. കണ്ണടച്ചിരിക്കുന്ന (അതുവരെ ഉറങ്ങാതിരുന്ന) ഒരു മാന്യനെ ആ കുഞ്ഞു തന്റെ കൈ കൊണ്ട് തൊട്ടു വിളിച്ചു.. അയാള്‍ നിഷേധ ഭാവത്തില്‍ തലയാട്ടുകയും ചെയ്തു.. വീണ്ടും വിളിച്ചപ്പോള്‍ അയാള്‍ കണ്ണുതുറന്നു ദേഷ്യത്തോടെ എന്താണ് കൊച്ചെ നിന്നോടല്ലേ പറഞ്ഞത് ഇല്ലെന്നു എന്നും പറഞ്ഞു ഒരൊറ്റ തള്ള്.. നേരെ നില്‍ക്കാന്‍ പോലും ത്രാണിയില്ലാത്ത അത് പിന്നോട്ട് വേച്ചുപോവുകയും വീഴുകയും ചെയ്തു.. കയ്യിലെ കല്ലും, അത് വരെ കിട്ടിയ പണവും എല്ലാം ചിതറിപ്പോയി.. വീണപ്പോഴും വേദനിച്ചപ്പോഴും, അപമാനിക്കപ്പെട്ടപ്പോഴും (അതൊരു അപമാനമാണെന്ന് തിരിച്ചറിയാനുള്ള പ്രായം അതിനില്ല എന്ന് വിശ്വസിക്കുന്നു) അതിന്റെ മുഖത്ത് നിസ്സംഗ ഭാവം..!!
ആരൊക്കെയോ ചേര്‍ന്ന് ആ കുഞ്ഞിനെ എഴുന്നേല്‍പ്പിക്കുമ്പോഴും, ചിതറിവീണുപോയ നാണയത്തുട്ടുകള്‍ എടുത്തുകൊടുക്കുമ്പോഴും അവരെയൊക്കെ രൂക്ഷമായി നോക്കിക്കൊണ്ട് വീണ്ടും അയാള്‍ പുലമ്പുന്നുണ്ടായിരുന്നു.. ഓരോന്ന് വന്നുകൊള്ളും ശല്യപ്പെടുത്താന്‍.. ഇതിനൊക്കെ വല്ലതും കൊടുക്കുന്നവരെ വേണം ആദ്യം തല്ലാന്‍..
എനിക്കറിയില്ല എന്താണ് അയാളെ ശല്യപ്പെടുത്താന്‍ മാത്രം ആ കുട്ടി ചെയ്തതെന്ന്.. ഒരു പക്ഷെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി, ജീവിക്കാന്‍ വേണ്ടി നീട്ടുന്ന ആ കൈകളെ തട്ടിത്തെറുപ്പിക്കാന്‍ മാത്രം ക്രൂരനാവാന്‍ അയാള്‍ക്കെങ്ങനെ കഴിയുന്നു!! അയാള്‍ടെ പേരക്കുട്ടിയുടെ പ്രായം മാത്രമുള്ള ഒരു കുഞ്ഞിനോട്!!  കുറഞ്ഞപക്ഷം ഒരു കുട്ടി എന്ന പരിഗണന എങ്കിലും കൊടുക്കാമായിരുന്നില്ലേ.. ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുകയല്ല.. എങ്കിലും ചിലരുണ്ട്.. നിസ്സഹായത കൊണ്ട് ഇങ്ങനൊരു പ്രവൃത്തി ചെയ്യേണ്ടി വരുന്നവര്‍.. അവര്‍ കൂടി അവഗണിക്കപ്പെട്ട് പോകാതിരിക്കാന്‍ വേണ്ടി മാത്രം..
എല്ലാവരും ഇങ്ങനെ എന്നല്ല. വീണപ്പോള്‍ ആ കുട്ടിയെ കൈപിടിച്ചു എഴുന്നേല്പ്പിച്ചവര്‍, ചിതറിവീണ നാണയങ്ങള്‍ എടുത്തുകൊടുത്തവര്‍, കവിളില്‍ തട്ടി സമാധാനിപ്പിച്ചവര്‍ ഇവരെയൊന്നും കാണാതെ പോവുകയും അല്ല. എങ്കിലും ഇങ്ങനുള്ള ചിലര്‍ പോരെ മറ്റുള്ളവരുടെ നന്മയെ മായ്ച്ചുകളയാന്‍..
എന്നും ഇതൊക്കെ കണ്ടു ശീലിച്ചതാവാം ആ കുട്ടിയുടെ നിസ്സംഗഭാവത്തിനു കാരണം.. കേവലം ഈ അഞ്ചോ ആറോ വര്‍ഷത്തിനിടയില്‍ ഒരു പക്ഷെ നമ്മളെക്കാള്‍ ഏറെ ദുരനുഭവങ്ങള്‍ നേരിട്ടുണ്ടാകാം..

Saturday, January 5, 2013

നിന്നോടൊത്തു ഒരു ദിനം...

ഒരു യാത്രയായിരുന്നു.. എവിടൊക്കെയോ..
അറിയാത്ത വഴികളിലൂടെ...
അറിയുന്ന നിന്റെ കയ്യും പിടിച്ചു കൊണ്ട്..
ഓരോ യാത്രയും മനോഹരം....
ദൂരമേറുമെങ്കില്‍ ഏറെ മനോഹരം..
നീ കൂടെ ഉണ്ടെങ്കില്‍ അതിലേറെ മനോഹരം..
മഞ്ഞു നനഞ്ഞ ഇലകള്‍ കൊഴിഞ്ഞു വീണ വഴികളിലൂടെ..
അപ്പൂപ്പന്‍ താടികള്‍ പാറിപ്പറക്കുന്നതും നോക്കി..
മഞ്ചാടിമണികള്‍ വീണുകിടക്കുന്നതും കണ്ടു..
കുറച്ചേറെ പെറുക്കിയെടുത്ത്..
കുറെയേറെ ഉപേക്ഷിച്ചു കൊണ്ട്..
ഒരുമിച്ചുള്ള നിന്നോട് സംസാരിച്ചുകൊണ്ട്..
എത്ര ദൂരം നടന്നു നമ്മള്‍, എന്നിട്ടും മതിവരാതെ..
ഓരോ അപ്പൂപ്പന്‍ താടിയുടെയും പിന്നാലെ എത്ര ഓടി..
ഒരിക്കല്‍ കൂടി പൊയ്പോയ ബാല്യത്തിലൂടെ സഞ്ചരിച്ച പോലെ...
പ്രിയപ്പെട്ടവരുടെ കൈ പിടിച്ചു നടന്ന നാളുകള്‍ ഓര്‍ത്ത്‌ പോയി...
ഇനിയൊരിക്കല്‍ കൂടി വരണം..
ഇവിടെ നിന്നും സൂര്യന്‍ ഉദിക്കുന്നത് കാണണം..
ഉദിക്കുന്നതിന് മുന്നേ ഈ മഞ്ഞില്‍ ഒന്ന് കൂടി നടക്കണം..
കൊഴിഞ്ഞു വീണ ഇലകളെ നോവിക്കാതെ..
പച്ചപിടിച്ചു നില്‍ക്കുന്ന മരങ്ങളോട് കിന്നാരം പറഞ്ഞു കൊണ്ട്..
പാറിനടക്കുന്ന അപ്പൂപ്പന്‍താടികളോട് വഴക്കടിക്കാന്‍..
മഞ്ചാടിമണികള്‍ ഇനിയുമേറെ പെറുക്കിഎടുക്കാന്‍..
ഒരിക്കല്‍ കൂടി..
അന്നും നീ വേണം എന്റെ കൈ പിടിക്കാന്‍.. 
വാതോരാതെയുള്ള നിന്റെ സംസാരം കേള്‍ക്കാന്‍..
ഒരുമിച്ചു കടലകൊറിക്കാന്‍ ഞാനുണ്ടാവും..