Sunday, January 15, 2017

ഒരു തണുപ്പ് കാലം കൂടി വിടപറയുന്നു.. കുറെ ഓര്‍മ്മകളും! അതിനു മുന്‍പേ നിന്നോടൊത്തുള്ള ഒരു യാത്രയാണ് മറവിമലയ്ക്കുള്ളില്‍ മറച്ചുവയ്ക്കേണ്ടത്... ദൂരദൂരങ്ങള്‍ താണ്ടി നീയെത്തിയതും, കൈകോര്‍ത്ത് വീണ്ടും നടന്നതും ഇനി വരും വേനലില്‍ എന്റെ ഓര്‍മ്മകളില്‍ മഞ്ഞു പെയ്യിക്കും! ഒരിക്കലുമൊരിക്കലും ആഗ്രഹിക്കാതിരുന്ന ഒരു കാലത്തിലാണ് നീ വീണ്ടും എത്തിയത്.. നീയെന്നും അങ്ങനെ ആയിരുന്നു, പ്രതീക്ഷിക്കാത്ത, നിനച്ചിരിക്കാത്ത നിമിഷങ്ങളിലായിരുന്നു നീയെന്നും എത്തിയത്.. നിറയെ മഞ്ഞപ്പൂക്കളുള്ള ഒരു നീളന്‍ വസ്ത്രത്തില്‍ നീയത്രയേറെ മനോഹരിയായിരുന്നു.. കാലം നിനക്ക് വരുത്തിയ മാറ്റങ്ങളെ ഞാന്‍ കണ്ടിട്ടില്ല, എനിക്ക് കാണുകയും വേണ്ട. എന്നുമെന്നും നീയന്നത്തെയെന്ന പോലെ......... മായ്ക്കാനും, മറക്കാനും പിന്നെയും മുറിപ്പെടുത്താനും കാരണങ്ങള്‍ കണ്ടുപിടിക്കുകയാണ് കാലം!! എത്രെത്ര മുഖങ്ങളായി, എത്രെത്ര പേരുകളായി ഇതിനിടയില്‍ നീയെന്നിലേക്ക് എത്തിയിട്ടുണ്ട്, ഞാനറിയായ്കയല്ല, എങ്കിലും...! നിനക്ക് പകരമാവുമോ മറ്റെന്തും എന്നാണു.. സ്നേഹത്തിലെവിടെയാണ് പകരംവയ്ക്കലുകള്‍! നീയെത്തും വരേയ്ക്കും എനിക്കോര്‍ക്കാന്‍ നീ നല്‍കിയ നിമിഷങ്ങള്‍.. എന്നിലെ മരണം വരെയും നീ മാത്രമെന്നയോര്‍മ്മപ്പെടുത്തലുകള്‍.. ഇന്ന് ഞാന്‍ എന്നെ പോലും മറന്നു പോവാറുണ്ട്!, എന്നാണു, ഏതു വഴിയിലാണ് വീണു പോവുക എന്നറിയാത്ത യാത്ര... കൈപിടിക്കാന്‍ നീ കൂടെയില്ലാത്ത യാത്രകള്‍ അത്രമേല്‍ വിരസമാവുന്നുണ്ട്, എങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വയ്യല്ലോ... തനിച്ചായ് പോയെന്നൊരിക്കലും നിനക്ക് തോന്നരുതല്ലോ.. തനിച്ചാക്കിയെന്നെനിക്കും! മാറുന്നുണ്ട് ചുറ്റുമുള്ളതെല്ലാം, കാലമതിന്റെ കലാവിരുതുകള്‍ കാട്ടുന്നുമുണ്ട്! എങ്കിലും ചലനം നഷ്ടപ്പെട്ട ചിലരുണ്ടെന്നു കാലം മറന്നു പോവുന്നു! നിരന്തരമായ ചാക്രികമായ പ്രക്രിയകളുടെ ആവര്‍ത്തനങ്ങള്‍ കൊണ്ട് പാകപ്പെടുന്ന, പരുവപ്പെടുന്ന ഒന്നിന്, അതല്ലാത്ത മറ്റൊന്നിനാലും സ്വാധീനിക്കപ്പെടാന്‍ സാധിക്കാത്ത ഒന്നിന്, ഭയപ്പെടേണ്ടാതായി ഒന്നുമൊന്നുമില്ലെന്നു ചുറ്റുമുള്ള മറ്റെല്ലാം അറിയുന്ന കാലം എന്നാണു. മരണത്തോടായാല്‍ പോലും അത്രയും സ്വീകാര്യതയോടെ വരവേല്‍ക്കാന്‍ സാധിക്കുന്ന ഒരാള്‍ക്ക് മറ്റെന്തിനാലാണ് നിരാകരിക്കപ്പെടാനുള്ളത്. മറ്റെന്താണ് അസ്വീകാര്യമായിട്ടുള്ളത്.

Saturday, January 7, 2017

അടയാളപ്പെടുത്തലുകള്‍... പൂക്കളായി...


ചിരി നഷ്ടപ്പെട്ട നാളുകളെ കുറിച്ചോര്‍ത്ത് വ്യഥ കൊണ്ടിരുന്ന നാളുകള്‍! പോയ്മറഞ്ഞ ദേശാടനപ്പക്ഷികളെ കാത്തിരുന്ന കാലം.. ഒരു ചിറകടി ശബ്ദത്തിനായി... കൊക്കുരുമ്മലുകള്‍ക്കായി... നിമിഷങ്ങളെണ്ണി കാലം കഴിച്ച ദിനങ്ങള്‍.... :) പോയ്‌മറഞ്ഞ വസന്തവും ദേശാടനക്കിളികളും.... എല്ലാമെല്ലാം ഓര്‍മ്മകള്‍ മാത്രമാവുന്നു.... ഒടുവിലോര്‍മ്മകളും ദേശം താണ്ടുന്നു.


യാത്രയായിരുന്നു.. മണ്ണിലൂടെ, മഴയിലൂടെ, എത്ര ദേശങ്ങള്‍, കാലങ്ങള്‍ താണ്ടിയെന്നറിയാത്ത യാത്ര. നീ കൂടെയുണ്ടായിരുന്നു. അല്ലെങ്കിലും നീയില്ലാതെങ്ങനേ, ഓരോ ശ്വാസത്തിലും, ഓരോ നിമിഷത്തിലും. ജീവിതപ്പക്ഷിയ്ക്കായി പ്രാണനില്‍ കൂടൊരുക്കിയ നീ.. മരണത്തിനു വിട്ടുകൊടുക്കാതെന്തിനേ....


ആ ട്രെയിന്‍ യാത്രയിലായിരുന്നു പിന്നെയും നിന്നെ കണ്ടുമുട്ടിയത്, കാതടപ്പിക്കുന്ന ശബ്ദത്തോടെ മുന്നില്‍ വന്നു നിന്ന ആ വലിയ നീലവണ്ടി.. അതിന്റെ പന്ത്രണ്ടാമത്തെ ബോഗിയില്‍ ജനലരികിലുള്ള സീറ്റില്‍ അഭിമുഖമായായിരുന്നു നമ്മുടെ യാത്ര.. എവിടെ നിന്നാണ് നീ കയറിയതെന്ന് എനിക്കോ, എവിടെക്കാണ്‌ ഞാന്‍ പോകുന്നതെന്ന് നിനക്കോ ചോദിക്കേണ്ടാതുണ്ടായിരുന്നില്ല... :) എത്ര യാത്രകളിങ്ങനേ.. നമ്മള്‍ പോലുമറിയാതെ നമ്മളൊരുമിച്ച്.. ഏതൊക്കെ വാക്കുകളാണ് നമ്മള്‍ മറന്നു പോയത്..!! ഒന്നുമൊന്നും പറയാതെ, എന്നാലെല്ലാമെല്ലാം അറിഞ്ഞു കൊണ്ട് നിശ്ശബ്ദമായി രണ്ടു ലോകങ്ങളിലെന്ന പോലെ ഒരു കയ്യകലത്തില്‍ നമ്മള്‍..... 'നമ്മള്‍', എത്ര സുന്ദരമായ കള്ളമാണതല്ലേ.... എത്ര വട്ടം നമ്മള്‍ പിരിഞ്ഞിരിക്കുന്നൂ... ഞാനെന്നും നീയെന്നും... എന്നിട്ടും.. ഒരു ചിരി നമ്മള്‍ നമുക്കായി കാത്തു വച്ചിരുന്നു... :) വരും ജന്മത്തിലേക്കായായിരുന്നിരിക്കണം...


മൗനം ഭേദിച്ചത് നീയായിരുന്നു... മാനത്തെ മഴവില്ല് കണ്ടപ്പോഴായിരുന്നത്... "നമ്മില്‍ നഷ്ടപ്പെട്ട നമ്മുടെ നിറങ്ങള്‍... നമ്മുടെയൂഞ്ഞാല്"... മഴവില്ലും മയില്‍പ്പീലിയും, ഉവ്വ് ഏതൊരു ബാല്യകൗമാരത്തിനുമെന്ന പോലെ കൗതുകത്തിന്റെ കണ്‍വിടരലുകളായി നിനക്കും.. കടലാഴമുള്ള നിന്റെ കണ്ണുകള്‍ അത്ഭുതമായി എനിക്കും... പെണ്ണെ, കണ്ണുകളിലിപ്പോഴും കൗതുകം സൂക്ഷിക്കാന്‍ കഴിയുകയെന്നതെന്തൊരു ഭാഗ്യമാണെന്നോ...!


ആദ്യമിറങ്ങിയത് നീയായിരുന്നു.. നിറയെ മരങ്ങളുള്ള, വശങ്ങളില്‍ നിറയെ വിടര്‍ന്ന പൂക്കളുള്ള ചെടികള്‍ നിറഞ്ഞ ഏതോ ഒരിടം.. കുന്നിന്‍പുറത്തോ താഴ്വാരത്തോ ആണ്.. പേര് മറന്നു പോയിരിക്കുന്നു.. അല്ലെങ്കിലും എല്ലായിടങ്ങളും താത്കാലികമായൊരാള്‍ക്ക് യാത്രകള്‍ മാത്രമാണ് മുഖ്യം.. ജാലകത്തിനപ്പുറം നിന്റെ മുഖം വീണ്ടും.. വിടര്‍ന്ന നിന്റെ കണ്ണുകളില്‍ പിന്നെയും കൗതുകം.... എന്റെ കണ്ണുകളില്‍ അത്ഭുതം.. :) മഴത്തുള്ളി ഭൂമിയില്‍ പതിക്കുന്ന പോലെ നിന്റെ കൈപത്തികള്‍ക്കുള്ളില്‍ നീ ചേര്‍ത്തു പിടിച്ച എന്റെ വിരലുകള്‍... ജനലിനപ്പുറവുമിപ്പുറവും നമ്മള്‍.. നീയെന്ന മഴയും ഞാനെന്ന വെയിലും നാമെന്ന മഴവില്ലും... വര്‍ണ്ണങ്ങള്‍.. പെണ്ണെ നിറക്കൂട്ടുകള്‍ വീണ്ടും!

എനിക്കിറങ്ങേണ്ടത് തൊട്ടടുത്തയിടത്തില്‍... നീലവണ്ടി നിമിഷങ്ങള്‍ കൊണ്ടവിടെ... ഞാനെന്റെ ജാലകം ഉപേക്ഷിച്ചു.... നീ ചേര്‍ത്തു പിടിച്ച എന്റെ വിരലുകളാദ്യം വണ്ടിയിറങ്ങി, പിന്നാലെ ഞാനും.. പേരറിയാത്ത ഏതോ പുഴയുടെ തീരമായിരുന്നത്... പൂഴിമണല്‍.. അങ്ങിങ്ങായി ചിറകടിച്ചുയരാന്‍ വെമ്പുന്ന പറവകള്‍... സായംസന്ധ്യ... ചുവന്ന സൂര്യന്‍ പുഴയിലേക്ക് താഴുന്നു.... ഞാനെന്റെ വിരലുകള്‍ പുഴയ്ക്ക് കൊടുത്തു.. പിന്നാലെ എന്നെയും....

Friday, January 6, 2017

കാലങ്ങളായത് പോലെ തോന്നുന്നു... അപരിചിതത്വങ്ങളുടെ ലോകത്തേക്ക് പിന്നെയും വന്നത് പോലേ! മനസ്സുകള്‍ അകന്നു പോകുന്നത് എവിടെ വച്ചായിരിക്കണം? രണ്ടു നിശ്ശബ്ദമായ നിമിഷങ്ങള്‍ക്കിടയില്‍ ഞാനെന്നും നീയെന്നും പിരിയുന്നതിന്റെ ആവശ്യകത എന്താണ്? ഒരു പക്ഷേ എല്ലാ കാലത്തും ഞാന്‍ അങ്ങനെ ആയിരിക്കണം.. ഒന്നിനെ പോലും, ഒരാളെ പോലും അയാളായി ഉള്‍ക്കൊള്ളാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല.. ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നതിനെ വേറൊരാളായി കാണേണ്ടതിന്റെ ആവശ്യമെന്താണ്! ഓരോ വ്യക്തിയും അവനവന്റെ സ്വാതന്ത്ര്യങ്ങളില്‍ സന്തോഷിക്കണം എന്ന് പറയുമ്പോഴും ഞാന്‍ നിന്നെ എന്റെ ഹൃദയത്തില്‍, എന്റെ ഇഷ്ടങ്ങളില്‍ തടവിലാക്കുന്നതിലെ യുക്തിയില്ലായ്മ എന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്. അങ്ങനൊരു ചിന്ത വരുമ്പോഴായിരിക്കണം ഞാന്‍ നിന്നോട് യാത്ര പറയാനൊരുങ്ങുന്നത്. അങ്ങനൊരു യാത്രയിലായിരിക്കണം ഞാന്‍ നിന്നെ കുറിച്ച് വീണ്ടും ചിന്തിച്ചു തുടങ്ങുന്നത്.. പിന്നെയും തിരിച്ചു വരുന്നത്.. എത്ര കാലമിങ്ങനേ... നമ്മള്‍ പരസ്പരം കണ്ടിരുന്നു, അറിഞ്ഞിരുന്നു, ഒരുമിച്ചിരുന്നിരുന്നു പിന്നെ നമ്മള്‍ വിട പറഞ്ഞിരുന്നു.. എത്ര പെട്ടെന്നാണ് ചില ബന്ധങ്ങള്‍ അവസാനിക്കുന്നത്, ചിലത് അവസാനിപ്പിക്കുന്നത്! എത്ര മുറിവുകളാണ് അവയോരോന്നും നല്‍കുന്നത്! എന്നിലെ മുറിവുകള്‍ക്ക് നീ കാവലിരിക്കുമെന്നിരിക്കേ ഞാന്‍ നല്‍കുന്ന മുറിവുകള്‍ക്കാരുണ്ട് കൂട്ടിരിക്കാന്‍!