Sunday, January 25, 2015

കടലലകളും ചിറകടിച്ചു പറക്കുന്ന പറവകളും പറയുന്നതെല്ലാം കേള്‍ക്കുന്നു.
തിരകള്‍ തീരത്തോട് മൗനമായി മൊഴിയുന്നതും, കടല്‍ക്കാറ്റ് കാതില്‍ പറഞ്ഞതുമറിയുന്നു
തിരകളെ, തീരങ്ങളെ വെടിഞ്ഞൊരു യാത്രയായിരുന്നു. യാത്രകള്‍ എന്നും തനിയെ.
മുന്‍കരുതലുകളോ മുന്‍വിധികളോ, തയ്യാറെടുപ്പുകളോ ഇല്ലാതെ.
പാതിവഴികളില്‍, ഇടവേളകളില്‍ വെറുതെ തിരയും.
എന്നോ മറഞ്ഞു പോയ മുഖങ്ങളെ!
ചില പാലങ്ങള്‍ വളരെ ചെറുതാണ്; പാതകളും..
എതിരെവരുന്ന വാഹനങ്ങളില്‍, 
തിരക്കുകളില്‍, തടസ്സങ്ങളില്‍ പല കണ്ണുകള്‍ കൂട്ടിമുട്ടും, 
കഥ പറയും, പതിയെ പിന്‍വലിയും.
കണ്ണുകളുടെ കൂട്ടിമുട്ടലുകളില്‍ മുഖം താഴുന്നവര്‍.
പുഞ്ചിരി തൂകുന്നവര്‍.. നിസ്സംഗത പാലിക്കുന്നവര്‍.
ഒരിക്കലുമറിയാത്ത, ഇനിയൊരിക്കലും കാണാത്ത മുഖങ്ങള്‍.
ഏതാനും ചില പുഞ്ചിരികള്‍.. ഏറെ ഹൃദ്യമായ്.. ഇനിയൊരിക്കലുമില്ലാത്ത വിധം.
ആകുലത നിറഞ്ഞ മറ്റു മുഖങ്ങള്‍, വൈകിയതും പോരാ തടസ്സങ്ങളും എന്നെഴുതിവച്ച.
ഇനിയെപ്പോഴാണ്‌ കൂടണയുക, പ്രിയരോടൊത്തുള്ള നിമിഷങ്ങള്‍ കുറയുന്ന നിരാശകള്‍.
ചിലയിടങ്ങളില്‍, നിറുത്തലുകളില്‍ , താവളങ്ങളില്‍ വിശപ്പിന്റെ, നിസ്സഹായതകളുടെ കൈനീട്ടങ്ങള്‍.
ഇല്ലെന്നും ഉണ്ടെന്നും വാക്കുകളും പ്രവൃത്തികളും.. ചുരുട്ടിപിടിച്ച നോട്ടുകളും, കൈക്കുഞ്ഞും.
താളമില്ലാത്ത പാട്ടുകള്‍, വിശപ്പിന്റെ വിളികള്‍.
സമത്വമെന്നും, സ്വാതന്ത്ര്യമെന്നും വെറും വാക്കുകളാകുന്ന നേര്‍കാഴ്ചകള്‍.
ഒരു ചെറുകാറ്റിലുലഞ്ഞുപോയേക്കാവുന്ന ജീവിക്കാനവകാശമില്ലാത്ത ജന്മങ്ങള്‍..
കൊടികളും, തോരണങ്ങളും, മുദ്രാവാക്യങ്ങളും, പ്രസ്താവനകളും, വാഗ്ദാനങ്ങളും ആവശ്യത്തിലേറെ..
സ്വാര്‍ത്ഥമായി മാറുന്ന അവകാശസമരങ്ങള്‍, ചില മുഖംമൂടികള്‍.
"എന്റെ ജീവിതമാണെന്റെ സന്ദേശം" വാക്കുകള്‍ മുഴങ്ങുന്നു വീണ്ടും വീണ്ടും ഹൃദയത്തിലെവിടെയോ,
ചില സന്ദേശങ്ങള്‍ കാണുമ്പോള്‍. ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍!
നമുക്കുവേണ്ടി, നമ്മളാല്‍ നാം തന്നെ കുഴിച്ച ഒരുപാട് കുഴികള്‍.
അഹങ്കരിച്ചവ ഇന്ന് അപമാനത്തിലേക്കുള്ള വഴികളില്‍.
അനേകമനേകം വിഭജനങ്ങളില്‍, വേര്‍തിരിവുകളില്‍, ഭാഗങ്ങളില്‍
മാനവികതയ്ക്കുള്ള പട്ടിക എവിടെയെന്നു തിരഞ്ഞു നോക്കണം.
രക്തം ചിന്താത്ത താളുകളെ തിരയണം.
പലയാത്രകളില്‍ ചെറുകാറ്റില്‍ കണ്ണുകളില്‍ ഒരുപാട് കരടുകള്‍ വീഴും,
ഓര്‍മ്മകളുടെ, പ്രതീക്ഷകളുടെ, മോഹങ്ങളുടെ, ലക്ഷ്യങ്ങളുടെ..
തൂവാലകൊണ്ടിടയ്ക്കിടെയവയൊപ്പിയെടുക്കണം.

എന്റെ യാത്രയിവിടെ പൂര്‍ണ്ണമാവുകയാണ്..
ഇന്നലെകളില്‍ എപ്പോഴോ നീ ചോദിച്ചത് എനിക്കോര്‍മ്മയുണ്ട്.
എവിടെയ്ക്കാണീ ഒളിച്ചോട്ടം എന്ന്..
ചിലപ്പോഴൊക്കെ തനിച്ചുള്ള യാത്രകളാണ് പ്രിയം.
നിന്നെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നീ പറയാറുണ്ട്.
ഞാന്‍ കേള്‍ക്കാറുമുണ്ട്, അറിയാറുമുണ്ട്.
ഞാന്‍ നിന്നെ സ്നേഹിച്ചയത്രയുമോ എന്നാശ്ചര്യം കൊള്ളാറുണ്ട്‌.
ഞാനൊന്നുമല്ലെന്ന് തിരിച്ചരിയാറുമുണ്ട്.
എങ്കിലും ഓരോ സ്നേഹവും ഒരു ബന്ധനമാണ്, 
യാത്രകള്‍ ഇഷ്ടപ്പെടുമ്പോള്‍ ബന്ധിക്കപ്പെടാന്‍ ഒട്ടും ആഗ്രഹമില്ല.
ഞാന്‍ നിന്നെ തനിച്ചാക്കില്ലയെന്ന വാഗ്ദാനം ഒരിക്കലും നീയെനിക്ക് നല്‍കരുത്..
നിന്നെ തനിച്ചാക്കരുത് എന്നൊരിക്കലുമെന്നോട് പറയുകയുമരുത്.
ഏവരും തനിച്ചാണ് എന്നറിയണം. എനിക്കും നീ പറഞ്ഞു തരണം.
സമ്മതങ്ങളെക്കാള്‍ വിസമ്മതങ്ങളാണെനിക്ക്, നീയിനിയും വേദനിക്കും. എനിക്കിനിയും വയ്യ.
വാക്കുകള്‍ ഹൃദയങ്ങളാണ്, അത്രമേല്‍ പ്രിയമായി നീയെന്നോട്‌ പറഞ്ഞ​തെല്ലാം ഏറെ സുരക്ഷിതമാണ്.
കാണാതെ നീ തിരയാന്‍ നില്‍ക്കരുത്, എന്നെ വിശ്വസിക്കുക.
തിരക്കുകളില്‍ നമ്മള്‍ ചിലപ്പോഴൊക്കെ നമ്മെ തന്നെ മറന്നുപോകാറുണ്ട്..
ഏറ്റവും സത്യമായ കള്ളമാണത്. മുന്‍ഗണനകളും പ്രാധാന്യങ്ങളും തന്നെയാണ്.
ഞാന്‍ നിന്നെ മനഃപൂര്‍വ്വം മറക്കാറുണ്ട്, ഏറെ അവഗണിക്കാറുണ്ട്.
ഇതൊരു ഏറ്റുപറച്ചിലല്ല, നീയറിയണം, എന്നെ നീ വെറുക്കണം.
എനിക്കെന്റെ തൂവലുകളെല്ലാം പൊഴിച്ചുകളയണം.
നീ വേദനിക്കാതെ എനിക്ക് നിന്നെ എന്നില്‍ നിന്ന് യാത്രയാക്കണം, അതിനു നീ  അറിയണം.
യാത്രകള്‍ മനോഹരമാണ്. ​ഓരോ യാത്രയും ഒരോര്‍മ്മപ്പെടുത്തലാണ്. ഇന്നലെകളുടെ, ഇന്നിന്റെ, നാളെയുടെ..​


Friday, January 9, 2015

അതൊരുപക്ഷേ ഏറ്റവുമൊടുവിലത്തേതായിരുന്നേനെ. ഒരു പുലര്‍കാല സ്വപ്നത്തിന്റെ മഞ്ഞുതുള്ളിയില്‍ പതിച്ച സൂര്യകണം പോലെ അത്രയുമകെലെ നിന്നിത്രയുമടുത്തേക്ക് ഇനിയൊരിക്കലുമീ വഴി വീണ്ടുമില്ലെന്നു പറഞ്ഞു കൊണ്ട്, പിന്തിരിഞ്ഞൊരുനോക്ക് പോലും നോക്കില്ലെന്നറിയിച്ചു കൊണ്ട്, പുല്‍നാമ്പിലൊരു മഴവില്ല് വിരിയിച്ചു കൊണ്ട് കടന്നു പോയേക്കാവുന്ന നിമിഷങ്ങളെ നെഞ്ചിലൊരോര്‍മ്മമാത്രമായവശേഷിപ്പിച്ചു പോയ പ്രകാശരശ്മി. ഇരുളിലും തിളങ്ങുന്നയോര്‍മ്മകള്‍ കണ്ണുനീര്‍ത്തുള്ളികളായി പുനര്‍ജ്ജനിക്കുന്ന നിമിഷങ്ങളില്‍ അദൃശ്യമായി നിറസാന്നിധ്യമറിയിക്കും സ്വപ്നമായി, ഓര്‍മ്മയായി, ഉണര്‍വ്വായി, ജീവിതമായി, പിന്നെ....! നിറംമങ്ങിത്തുടങ്ങുന്നയോര്‍മ്മകള്‍ക്ക് ചായം കൊടുക്കാനിരിക്കുന്ന ചിത്രം വരയ്ക്കാനറിയാത്ത കൊച്ചു കുട്ടിയെ പോലെ പകച്ചു നില്‍ക്കുന്നു; വഴികളില്‍ വഴിക്കണ്ണുമായി കാത്തു നില്‍ക്കുന്ന കാലത്തിന്റെ മടിയില്‍ തലചായ്ക്കാന്‍ വെമ്പുന്ന മനസ്സുമായി പായുന്ന ദേഹം കൂടണയാനൊരുങ്ങുന്ന പക്ഷിയുടെ ശരവേഗതയില്‍ പറക്കുന്നു, മുന്നില്‍ ചൂളം വിളിച്ചു പായുന്ന വണ്ടിയും പിന്നില്‍ ഉപേക്ഷിക്കപ്പെട്ട സ്നേഹവും പ്രണയവും.. പലപല യുദ്ധങ്ങള്‍ കഴിഞ്ഞ മനസ്സില്‍ നിന്റെ മുഖമെവിടെയെന്നാംഗ്യഭാഷയില്‍ ചോദിക്കുന്നു കബന്ധങ്ങള്‍ പരസ്പരം! പ്രഹേളികയായി മാറുന്ന ജീവിതത്തെക്കാള്‍ മധുരം മരണമെന്നോതി പറക്കുന്നു എന്റെ പ്രിയപ്പെട്ട പക്ഷി, നിന്റെ ചിറകില്‍ ഞാനും..
ജീവിതത്തിന്റെ ചില നിമിഷങ്ങളില്‍ (ഏതാനും ചില നിമിഷങ്ങളില്‍) തീര്‍ത്തും ശാന്തമായ ഒരിടത്ത് നാമെത്തും.. 
മനസ്സില്‍ സ്നേഹമോ, ദ്വേഷമോ, പകയോ, വെറുപ്പോ, വിരോധമോ, കാലുഷ്യമോ, അങ്ങനെ ഏതൊരു വികാരങ്ങളുടെയും ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാത്ത ചില നിമിഷങ്ങള്‍.. 
ആ നിമിഷങ്ങളില്‍ ഞാന്‍ നിന്നെ പരിധികളില്ലാതെ, ഉപാധികളില്ലാതെ സ്നേഹിക്കുന്നു, 
കടലാഴത്തോളം നിന്നെ ഹൃത്തില്‍ കൊണ്ട് നടക്കുന്നു. 
നീയൊന്നു നോക്കിയാല്‍ ആകാശത്തിന്റെ ശൂന്യത കാട്ടി നിന്നെ കബളിപ്പിക്കുന്നു.. 
അത്രമേല്‍ നീ ഞാനായി എന്നില്‍, എന്റെ മനസ്സില്‍, ആത്മാവില്‍, അലിഞ്ഞു ചേര്‍ന്നിരിക്കുന്നു, 
നിനക്ക് പോലും, പിന്നെ എനിക്ക് പോലും, തിരിച്ചറിയാനാവാത്ത വിധം! 
വാക്കുകള്‍ നിന്നോടുള്ള സ്നേഹത്തിനു മുന്നില്‍ പലപ്പോഴായി മൗനത്തിനു വഴിമാറുന്നു.. 
ഏറ്റവും അധികം സ്നേഹിക്കയെന്നാല്‍ ഏറ്റവുമധികം നീ പോലുമറിയാതെ, ഞാനുമറിയാതെ, നിന്നെയോര്‍ക്കുകയെന്നാണ്..... 
വരികളില്‍, വാക്കുകളില്‍ മധുരമൊഴുക്കിയല്ല, മൗനത്താല്‍ നിന്നോട് പറഞ്ഞ്, നിശ്ശബ്ദമായി നിന്നെയറിഞ്ഞു.. ഇരുളില്‍ തനിച്ചാവുകയാണ്, 
നിന്നെ നിന്റെ സ്വാതന്ത്ര്യത്തിലേക്ക് അനുവദിച്ച്, എന്നെ എന്റെ തടവറയില്‍ തടയുകയാണ്. 
അവിടെയും ഏറ്റവും സന്തോഷമായിരിക്കുകയെന്നാണ്.. 
ഏറ്റവും അകലെയുള്ളതിനെ അതിലേറെ അടുത്തു നിര്‍ത്തുന്ന ചില വാക്കുകള്‍ ഉണ്ട്.. 
ഇതുവരെയൊരിക്കലും ആരും പറയാത്ത വാക്കുകള്‍.. 
ഞാനറിയുകയാണ്, ആ വാക്കുകള്‍ നിന്നിലൂടെ മൗനമായി.. ശാന്തമായി.. 
നിമിഷങ്ങള്‍ മഞ്ഞുപോലാര്‍ദ്രമാകയാണ്, 
വിരല്‍ത്തുമ്പിലൊട്ടിനില്‍ക്കുന്ന മഞ്ഞുതുള്ളി പോലെ മനസ്സില്‍ നിന്റെ ഓര്‍മ്മകള്‍.. 
വാക്കുകളില്‍ സ്നേഹമിത്രമേല്‍ നിറയുമ്പോള്‍ മനസ്സ് അതിനുമീതെയെങ്ങോ പറക്കുകയാണ്.. 
സങ്കല്പമാണ്, മിഥ്യാകാഴ്ചയാണ് എന്ന് മൂന്നാമതൊരാള്‍ക്ക് തോന്നുന്ന വിധം മനസ്സ് ഒരപ്പൂപ്പന്‍താടിയാവുകയാണ്, എങ്ങോ പറക്കുകയാണ്.. 
സ്നേഹമെങ്ങനെയാണ് ഇത്രമേല്‍ ശക്തമാകുന്നതെന്ന് ഞാനാശ്ചാര്യപ്പെടുകയാണ്! 
എത്രയടര്‍ത്തിമാറ്റിയിട്ടും അതിനെക്കാളേറെ ചേര്‍ന്ന് നില്‍ക്കുന്ന നിമിഷങ്ങളോര്‍ത്ത്.. 
ഉപേക്ഷകള്‍ക്കതീതമായി സ്വീകരിച്ചുകൊണ്ട്.. 
ചിലരുണ്ട്, നമ്മുടെ ഏതൊരു മൗനത്തിനും അര്‍ത്ഥം കണ്ടെത്തിക്കളയുന്നവര്‍, 
അവര്‍ അവരുടെ ലോകത്തില്‍ നമ്മെ അവരെക്കാളേറെ ആഴത്തില്‍ അറിഞ്ഞിരിക്കുന്നു.. 
അവരോടു നമ്മളൊന്നും ചോദിക്കേണ്ടതില്ല, 
ഒരു നോട്ടത്തില്‍, പുഞ്ചിരിയില്‍ അവര്‍ എല്ലാം പറയും. നമ്മള്‍ക്കെല്ലാം അറിയാനും കഴിയും. 
അവര്‍ സ്നേഹത്തിന്റെ മായാജാലം പഠിച്ചവരാണ്, അതിന്റെ മൂല്യമറിഞ്ഞവരാണ്. 
നമ്മള്‍ നമ്മെ സ്നേഹിക്കുന്നതിനെക്കാളേറെ അവര്‍ നമ്മെ സ്നേഹിക്കുന്നെന്നറിയിച്ച്, മൗനമായറിയിച്ച്, നമ്മെകൊണ്ടവരെ സ്നേഹിപ്പിക്കും, 
ഏറെയധികം വിശ്വാസവും നല്‍കും. 
കാലത്തിന്റെ വേര്‍പെടുത്തലുകള്‍ പോലും നിങ്ങള്‍ക്കിടയില്‍ ബാധകമല്ലെന്ന് ഈശ്വരനെക്കൊണ്ട് വരെ പറയിപ്പിച്ചുകളയും. 
ജീവിതത്തില്‍ നാം നേടിയവയ്ക്കൊന്നും അവരുടെയത്ര മൂല്യമില്ലെന്നു അറിയിച്ചുകളയും.. 
അവരൊരു കുടക്കീഴില്‍ നമ്മെ നനയാതെ കൊണ്ട് പോകുന്നവരാണ്, വേനലില്‍ തണലാകുന്നവരാണ്.. 
മഞ്ഞും, മഴയും, വേനലും, ചൂടും അവരറിയില്ല നമ്മെയറിയിക്കയുമില്ല.. 
നമുക്കിടയില്‍ എന്താണ് എന്ന് ചോദിച്ചാല്‍ നമുക്കിടയില്‍ ഒന്നുമില്ല നമ്മള്‍ മാത്രമേയുള്ളൂ എന്ന് ഇത്രമേലാത്മാര്‍ത്ഥമായി പറയാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും! 
അവരുടെ സ്നേഹത്തിന്റെ ആഴമോര്‍ത്ത്, അത്രയും തിരിച്ചു നല്‍കാന്‍ കഴിയില്ലല്ലോയെന്ന ചിന്തയില്‍ കണ്ണുകള്‍ നിറയുമ്പോഴും അവരടുത്തു നിന്ന് ചേര്‍ത്തുനിര്‍ത്തും നമ്മെ..
പരിമിതങ്ങളായ വാക്കുകളല്ലാതെ പരിധിയില്ലാത്ത മനസ്സില്‍ എന്നോളം തന്നെ നീയുണ്ട്..
സ്നേഹത്തിനു സ്നേഹമെന്നല്ലാതെ മറ്റൊരര്‍ത്ഥം നല്കാന്‍ കഴിയില്ലെന്നുമുണ്ട്...
സ്നേഹം മാത്രം.